ന്യൂഡൽഹി : ബാങ്കിംഗ് തട്ടിപ്പുകൾ തടയുന്നതിനായി രാജ്യത്തെ എല്ലാ ബാങ്കുകൾക്കും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നേരത്തെ ബാങ്കുകള്‍ക്ക് അയച്ചിരുന്ന 36 സര്‍ക്കുലറുകള്‍ പരിഷ്കരിച്ചാണ് പുതിയ നിര്‍ദേശങ്ങൾ ആർബിഐ തയാറാക്കിയിരിക്കുന്നത്.
തട്ടിപ്പുകള്‍ ആയി കണക്കാക്കപ്പെടുന്ന ഇടപാടുകളുടെ സമഗ്രമായ പട്ടികയും റിസര്‍വ് ബാങ്ക് തയാറാക്കിയിട്ടുണ്ട്. വാണിജ്യ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, കേന്ദ്ര സഹകരണ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം റിസർവ് ബാങ്കിന്റെ പുതിയ നിര്‍ദേശങ്ങൾ ബാധകമായിരിക്കും.
ആർബിഐ നിർദ്ദേശങ്ങൾ അനുസരിച്ച് ബാങ്കിംഗ് തട്ടിപ്പുകളായി കണക്കാക്കപ്പെടുന്ന കാര്യങ്ങൾ ഇവയാണ്.
1. ഫണ്ടുകളുടെ ദുരുപയോഗവും ക്രിമിനൽ വിശ്വാസ ലംഘനവും
2. വ്യാജ സ്വർണം പോലുള്ളവയിലൂടെയുള്ള പണം തട്ടൽ
3. അക്കൌണ്ടുകളിലെ തിരിമറി , വ്യാജ അക്കൗണ്ടുകൾ വഴിയുള്ള ഇടപാട്
4. ഏതെങ്കിലും വ്യക്തിയെ കബളിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വസ്‌തുതകൾ മറച്ചുവെച്ച് ആൾമാറാട്ടം നടത്തിയുള്ള വഞ്ചന
5. ഏതെങ്കിലും തെറ്റായ രേഖകൾ/ഇലക്‌ട്രോണിക് രേഖകൾ ഉണ്ടാക്കി വഞ്ചന നടത്തുക
6. തട്ടിപ്പ് നടത്തുക എന്ന ഉദ്ദേശത്തോടെ ഇലക്ട്രോണിക് റെക്കോർഡ്, മറ്റ് രേഖകള്‍ എന്നിവയിൽ മനഃപൂർവം കൃത്രിമം നടത്തൽ, നശിപ്പിക്കൽ, മാറ്റം വരുത്തൽ, വികലമാക്കൽ എന്നിവ
7. തട്ടിപ്പിന് വേണ്ടിയുള്ള വായ്പാ സൗകര്യങ്ങൾ
8. വിദേശനാണ്യത്തിലടക്കമുള്ള തട്ടിപ്പ് ഇടപാടുകൾ
9. തട്ടിപ്പിന്റെ ഭാഗമായുള്ള ഇലക്ട്രോണിക് ബാങ്കിംഗ് / ഡിജിറ്റൽ പേയ്‌മെന്റ് സംബന്ധമായ ഇടപാടുകൾ.
Discussion about this post