ദിസ്പുർ : മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമങ്ങളും 1935 ലെ ചട്ടങ്ങളും റദ്ദാക്കാൻ തീരുമാനിച്ച് അസം സർക്കാർ. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ ആണ് സുപ്രധാന തീരുമാനം ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തെ ഓരോ സഹോദരിമാർക്കും നീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
വിവാഹത്തിൻ്റെയും വിവാഹമോചനത്തിൻ്റെയും രജിസ്ട്രേഷനിൽ തുല്യത കൊണ്ടുവരുന്നതിനായി അസം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ ആക്ട്, 1935, അസം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ ചട്ടങ്ങൾ എന്നിവ റദ്ദാക്കാനായാണ് അസം റിപ്പീലിംഗ് ബിൽ സംസ്ഥാന സർക്കാർ മന്ത്രിസഭയിൽ അവതരിപ്പിച്ചിരിക്കുന്നത്. ബില്ലിന് സംസ്ഥാന കാബിനറ്റ് അംഗീകാരം നൽകിയതായി അസം സർക്കാർ അറിയിച്ചു.
ശൈശവ വിവാഹത്തിനെതിരെ കൂടുതൽ സംരക്ഷണം ഏർപ്പെടുത്തി മുസ്ലീം പെൺമക്കൾക്കും സഹോദരിമാർക്കും നീതി ഉറപ്പാക്കാനാണ് നടപടി സ്വീകരിക്കുന്നത് എന്ന് അസം മുഖ്യമന്ത്രി എക്സ് പോസ്റ്റിൽ വ്യക്തമാക്കി. അസം നിയമസഭയുടെ അടുത്ത മൺസൂൺ സമ്മേളനത്തിന് മുമ്പായി പരിഗണിക്കുകയും നിയമമാക്കുകയും ചെയ്യുമെന്നും അസം സർക്കാർ വ്യക്തമാക്കി.
Discussion about this post