ശരീരത്തിൽ ഇനി വെടിയുണ്ടകൾ ഏൽക്കാത്ത ഒരിഞ്ചുസ്ഥലമില്ല.. ഒന്ന് രണ്ട് മൂന്ന്… 17 വെടിയുണ്ടകളേറ്റ് ചുടുരക്തം കിനിഞ്ഞിറങ്ങിയിട്ടും ആ 19 കാരൻ തോക്ക് കൈകളിലേന്തി തന്റെ ലക്ഷ്യം പിടിച്ചു..ചതിപ്രയോഗത്തിലൂടെ ഭാരതമണ്ണ് കൈക്കലാക്കാൻ ഇറങ്ങിയ നാല് പാകിസ്താൻ സൈനികർ ആ നിമിഷം ആ ഇന്ത്യൻ സൈനികന്റെ ആത്മധൈര്യത്തിന് മുമ്പിൽ മരിച്ചുവീണു.. രാജ്യം അദ്ദേഹത്തിന് യുദ്ധാനന്തരം പരംവീർചക്ര നൽകി ആദരിച്ചു. പെറ്റമ്മയ്ക്ക് കളങ്കമേൽക്കാതെ പോരാടിയ ആ ധീരസൈനികന്റെ പേര് യോഗേന്ദ്ര സിങ് യാദവ്. ഫീൽഡ് മാർഷൽ അടക്കമുള്ളവർ സല്യൂട്ട് നൽകി ആദരിക്കുന്ന ടൈഗർഹിൽ ഹീറോ.. കാർഗിലിൽ മൂവർണക്കൊടി ഉയരാൻ സഹായിച്ച ഇന്ത്യൻ സൈനികരിലൊരാൾ.
1999.. അധർമ്മത്തിനും ചതിയ്ക്കും മേൽ ഇന്ത്യ വിജയം നേടിയ വർഷം. കാർഗിൽ യുദ്ധം നടക്കുമ്പോൾ ശിപായി തസ്തികയിലായിരുന്നു യോഗേന്ദ്ര സിങിന്റെ സേവനം. അന്ന് അദ്ദേഹത്തിന് വയസ് 19 മാത്രം. പതിനാറര വയസ് മാത്രം പ്രായമുള്ളപ്പോൾ സൈന്യത്തിലെത്തിയ യോഗേന്ദ്ര സിങ് യാദവിന് കാർഗിൽ യുദ്ധ സമയമാവുമ്പോഴേക്കും സൈനികസേവനം തന്റെ ജീവനാഡിയായി മാറിയിരുന്നു. ഉത്തർപ്രദേശിലെ ഔറംഗബാദ് സ്വദേശിയായ കരൺ സിങ് യാദവ് എന്ന സൈനികനായ അച്ഛനായിരുന്നു അദ്ദേഹത്തിന്റെ പ്രചോദനം.യുദ്ധം കൊടുമ്പിരികൊള്ളവേ വിവാഹം കഴിഞ്ഞ് 15 ാം ദിവസം യോഗേന്ദ്ര സിങ് യുദ്ധമുഖത്തേക്ക് തിരിച്ചെത്തി.

1999 ജൂലൈ 4 ന് അതിരാവിലെ ടൈഗർ ഹില്ലിലെ തന്ത്രപ്രധാനമായ മൂന്ന് ബങ്കറുകൾ പിടിച്ചെടുക്കാൻ ചുമതലപ്പെടുത്തിയ ഘട്ടക് ഫോഴ്‌സ് കമാൻഡോ പ്ലാറ്റൂണിന്റെ ഭാഗമായ 18 ഗ്രനേഡിയർമാരോടൊപ്പം യാദവ് ചേർന്നു. ലംബമായ, മഞ്ഞുമൂടിയ, മുകളിലായിരുന്നു ബങ്കറുകൾ. 1,000 അടി (300 മീറ്റർ) പാറക്കെട്ട്. യോഗേന്ദ്ര സിങ് യാദവ് ആക്രമണത്തിന് നേതൃത്വം നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചു. 17,000ലേറെ അടി ഉയരത്തിൽ കൊടുംമഞ്ഞിൽ ഒറ്റപ്പെട്ട മേഖലയാണത്. 16,000 അടി പിന്നിട്ട് പാക് സൈനികരുടെ ബങ്കറുകളോട് അടുത്തപ്പോഴേക്കും ഇന്ത്യൻ സൈനിക സംഘത്തിന് അപകടം ബോധ്യപ്പെട്ടു. ഉയരത്തിലിരുന്ന് മെഷീൻ ഗണ്ണുകളുപയോഗിച്ചു നിറയൊഴിച്ചുകൊണ്ടേയിരിക്കുകയാണ് ശത്രുക്കൾ. അതിനകം ഇന്ത്യൻ സൈന്യത്തിന് ഒൻപതു സൈനികരെ നഷ്ടപ്പെട്ടിരുന്നു. മുന്നിലൊരു കൂറ്റൻ മഞ്ഞുമതിൽ താണ്ടിയാലേ സംഘത്തിന് ബങ്കറുകൾക്കു സമീപം എത്താനാകൂ. ഐസ് ആക്‌സ് (മഞ്ഞിൽ ഉപയോഗിക്കുന്ന കോടാലി) പ്രയോഗിച്ച് ആരെങ്കിലും മഞ്ഞുമതിൽ കയറി താഴേക്കു കയറിട്ടു കൊടുത്താൽ എല്ലാവർക്കും മുകളിലെത്താം.
പക്ഷേ, ആരാ ദൗത്യം ഏറ്റെടുക്കും? ‘എനിക്ക് ഒരവസരം തരാമോ സർ ആ ശബ്ദം യോഗേന്ദ്രസിങ് യാദവിന്റേതായിരുന്നു. ചിന്തിക്കാൻ സമയമില്ല. കോടാലിയുമായി യോഗേന്ദ്ര സിങ് മലകയറി തുടങ്ങി. ഏതാനും മീറ്റർ കയറിയപ്പോൾ തന്നെ 5 വെടിയുണ്ടകൾ ശരീരത്തിൽ പതിഞ്ഞിരുന്നു. എന്നിട്ടും തളർന്നില്ല. ഒരുവിധം മുകളിലെത്തിയപ്പോൾ 14 ബുള്ളറ്റുകൾ ശരീരത്തിൽ. ചലനമറ്റുവീണ യോഗേന്ദ്ര സിങ് യാദവ് മരിച്ചെന്നാണ് ശത്രുക്കൾ കരുതിയത്. പക്ഷേ, നിലത്തുകൂടി ഉരുണ്ട് അദ്ദേഹം പാക് പട്ടാളത്തിന് നേരെ നിറയൊഴിച്ചു. കയ്യിലുണ്ടായിരുന്ന രണ്ട് ഗ്രനേഡുകൾ രണ്ട് ബങ്കറുകൾക്കു നേരെയും പ്രയോഗിച്ചു. ഈ സമയം അദ്ദേഹത്തിന്റെ സഹപ്രവർത്തകരെല്ലാം മുകളിലെത്തിയിരുന്നു. നിമിഷനേരം കൊണ്ട് സൈന്യം പാക് പട്ടാളത്തിന്റെ ബാക്കി ബങ്കറുകൾ കൂടി തകർത്തു. വൈകാതെ ടൈഗർഹിൽ ഇന്ത്യൻ സൈന്യം പിടിച്ചെടുത്തു. വെടിയുണ്ടകളേറ്റ യോഗേന്ദ്ര സിങ് എന്ന നായകനെ സഹപ്രവർത്തകൻ തോളിലേറ്റി ആശുപത്രിയിലെത്തിച്ചു. മൂന്നുദിവസം അബോധാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ. ഒന്നര വർഷമെടുത്തു ആശുപത്രിവാസം അവസാനിക്കാൻ. വെടിയുണ്ടകൾ പുറത്തെടുക്കാൻ നടത്തിയ ശസ്ത്രക്രിയയുടെ വടുക്കൾ ഇരുകൈകളിലും തോളിലുമൊക്കെ ഇപ്പോഴുമുണ്ട്. 20 വർഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ ഇപ്പോഴും പൂർണമായി മാറിയിട്ടില്ല.’ കൈകൾ ഉയർത്തുമ്പോൾ പോലും വേദന അനുഭവപ്പെടും. വെടിയേറ്റ ഭാഗത്തു ചിലപ്പോഴൊക്കെ കടച്ചിലും വേദനയും തോന്നും. പക്ഷേ, അതൊന്നും മനോവേദനയുണ്ടാക്കിയിട്ടില്ലെന്നാണ് ഒരിക്കൽ യോഗേന്ദ്ര സിങ് തന്റെ പരിക്കുകളെ കുറിച്ച് പറഞ്ഞത്.
കാർഗിൽ യുദ്ധത്തിനു ശേഷം ഭാരിച്ച ജോലികളൊന്നും സൈന്യം യാദവിനു നൽകിയിരുന്നില്ല. ആർമി ഹെഡ് ക്വാർട്ടേഴ്‌സിൽ പുതിയതലമുറയിലെ സൈനികർക്കു മനോവീര്യം നൽകുന്ന ചുമതലയായിരുന്നു യാദവിനുണ്ടായിരുന്നത്. അദ്ദേഹത്തിന് പരംവീർ ചക്ര പുരസ്‌കാരം പ്രഖ്യാപിച്ചത് മരണാനന്തര ബഹുമതിയായാണ്. കാർഗിലിൽ വീരമൃത്യു വരിച്ചവരുടെ പട്ടികയിൽ യോഗേന്ദ്ര സിങ് യാദവ് എന്ന പേരിൽ മറ്റൊരു സൈനികൻ കൂടിയുണ്ടായിരുന്നു എന്നതാണു പിശകിനു കാരണമായത്. തെറ്റ് തിരിച്ചറിഞ്ഞയുടൻ തിരുത്തി.

2021ലെ സ്വാതന്ത്ര്യദിനത്തിൽ യാദവിന് രാഷ്ട്രപതി അദ്ദേഹത്തിന് ഓണററി ക്യാപ്റ്റൻ പദവി നൽകി ആദരിച്ചു. സൈനിക സെക്രട്ടറിയും ഗ്രനേഡിയേഴ്‌സിലെ കേണലുമായ ലെഫ്റ്റനന്റ് ജനറൽ രാജീവ് സിരോഹി റാങ്ക് ബാഡ്ജുകൾ സമ്മാനിച്ചു. 2021 ഡിസംബർ 31ന് ഓണററി ക്യാപ്റ്റൻ റാങ്കിൽ അദ്ദേഹം സൈന്യത്തിൽ നിന്ന് വിരമിച്ചു.2015ൽ ഉത്തർപ്രദേശ് സർക്കാർ രാജ്യത്തിനുവേണ്ടിയുള്ള സേവനത്തിന് സംസ്ഥാനത്തെ പരമോന്നത ബഹുമതിയായ യഷ് ഭാരതി അദ്ദേഹത്തിന് നൽകി ആദരിച്ചു













Discussion about this post