ന്യൂഡൽഹി: പ്രതാപം വീണ്ടെടുക്കാനൊരുങ്ങി ബിഎസ്എൻഎൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നഷ്ടത്തിന്റെ തോത് വലിയ രീതിയിൽ കുറഞ്ഞു വരുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത് . 8,161.56 കോടിയിൽ നിന്ന് 5,370.73 കോടിയായാണ് നഷ്ടം കുറഞ്ഞത്. അതായത് ഒരു വർഷത്തിനിടെ 2,790.83 കോടിയുടെ കുറവ് . ജനുവരി-മാർച്ച് പാദത്തിലെ നഷ്ടം മുൻവർഷത്തെ അപേക്ഷിച്ച് 848.89 കോടിയായും കുറഞ്ഞു. മുമ്പ് ഇത് 2.696.13 കോടിയായിരുന്നു.
ടെലികോം കമ്പനികൾ താരിഫ് കുത്തനെ കൂട്ടിയതും ബിഎസ്എൻഎലിന് ഗുണം ചെയ്തു. അതായത് ബിഎസ്എൻഎലിലേക്ക് വരുന്ന വരിക്കാരുടെ എണ്ണം, വിട്ടുപോകുന്നവരേക്കാൾ കൂടുതലായിരിക്കുകയാണ് .ജൂലൈ 10 മുതൽ 17 വരെയുള്ള കാലയളവിൽ ബിഎസ്എൻഎലിൽ നിന്ന് വിട്ടുപോയത് 5,831 പേരാണെങ്കിൽ മറ്റ് കമ്പനികളിൽ നിന്ന് വന്നത് 5,921 പേരായിരുന്നു. ഉപഭോക്താക്കൾക്ക് ബി എസ് എൻ എല്ലിൽ താല്പര്യം വർദ്ധിച്ചു വരുന്നതിന്റെ ലക്ഷണമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.








