ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തിരച്ചിൽ നടത്താൻ മാൽപ സംഘവും. ഉടുപ്പി മാൽപയിൽ നിന്നുള്ള സംഘമാണ് തിരച്ചിലിനായി എത്തുന്നത്. ഗംഗാവാലിയിലെ ശക്തമായ കുത്തൊഴുക്കിലും പുഴയിലിറങ്ങി രക്ഷാപ്രവർത്തനം നടത്താൻ സംഘത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.
പുഴയിലെ ശക്തമായ ഒഴുക്കിലും 100 അടി താഴ്ച്ചയിൽ വരെ ഡൈവ് ചെയ്യാൻ കഴിയുമെന്നാണ് സംഘം പറയുന്നത്. ഈശ്വർ മാൽപയുടെ നേതൃത്വത്തിലുള്ള സംഘമാണ് നദിയുടെ അടിത്തട്ടിൽ തിരച്ചിലിനായി ഇറങ്ങുന്നത്.
വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്യുന്നതും നദിയുടെ കുത്തൊഴുക്കും ദൗത്യത്തിന് വിലങ്ങുതടിയാകുന്നുണ്ട്. അടിയൊഴുക്ക് ശക്തമായതിനാൽ പുഴയിൽ ഇറങ്ങാൻ ഇപ്പോൾ സാധ്യമല്ലെന്ന് ദൗത്യ സംഘം അറിയിച്ചിരുന്നു. ആറ് നോട്ട് വേഗത്തിലാണ് നദിയുടെ ഒഴുക്ക്. റോപ്പ് കെട്ടി താഴെയിറങ്ങി നദിയുടെ അടിത്തട്ടിൽ പരിശോധന നടത്താനാണ് പദ്ധതിയിടുന്നത് എന്നും ദൗത്യ സംഘം അറിയിച്ചു. ജെമിനി ബോട്ടുകളിലാണ് ദൗത്യ സംഘം നദിയിൽ ഇറങ്ങുക. ശേഷം സിഗ്‌നൽ കിട്ടിയ ഭാഗത്ത് 100 കിലോ ഭാരമുള്ള ഹാങ്കർ സ്ഥാപിക്കും. ഇതിട്ട് ബോട്ട് ഉറപ്പിച്ച ശേഷമാകും റോപ്പ് ഇടുക. ഇതുവഴിയാണ് നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ നദിയുടെ അടിത്തട്ടിലേക്ക് ഇറങ്ങുക. എന്നാൽ നദിയുടെ അടിയിലേക്ക് ഇറങ്ങാൻ കഴിയുമോ എന്ന് ഇതിന് മുന്നോടിയായി പരിശോധിക്കും. ഇതിന് ശേഷമായിരിക്കും ഇറങ്ങുക.
Discussion about this post