ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് ധാക്കയിലേക്ക് ഷെഡ്യൂൾ ചെയ്ത സർവീസുകൾ ഇന്ന് നടത്തുമെന്ന് എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാന കമ്പനികൾ. എയർ ഇന്ത്യ വിസ്താര ഇൻഡിഗോ എന്നി വിമാനങ്ങളാണ് സർവീസുകൾ പുനരാരംഭിച്ചിരിക്കുന്നത്. ബംഗ്ലാദേശ് തലസ്ഥാനത്ത് നിന്ന് ഇന്ത്യൻ പൗരൻമാരെ തിരികെ കൊണ്ടുവരാൻ പ്രത്യേക വിമാന സൽവീസുകൾ നടത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു.
ബംഗ്ലാദേശിൽ തുടരുന്ന കാലാപത്തെയും രാഷ്ട്രീയ അസ്ഥിരതയെയും തുടർന്ന് ഇന്ത്യയിൽ നിന്നും ധാക്കയിലേക്കുള്ള എല്ലാ വിമാനസർവീസുകളും ഓഗസ്റ്റ് 6 വരെ അടിയന്തരമായി റദ്ദാക്കിയിരുന്നു. എന്നാൽ ബുധനാഴ്ച ധാക്കയിലേക്ക് ഷെഡ്യൂൾ ചെയ്ത സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോയും വിസ്താരയും അറിയിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് എയർ ഇന്ത്യ വിമാനം ധാക്കയിലേക്ക് സർവീസ് നടത്തുകയും ചെയ്തു.
സർവീസുകൾ റദ്ദാക്കിയതിനു പിന്നാലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഓഗസ്റ്റ് 4 നും 7 നും ഇടയിൽ ധാക്കയിലേക്കും തിരിച്ചുമുള്ള ഏതെങ്കിലും വിമാനങ്ങളിൽ ബുക്കിംഗ് സ്ഥിരീകരിച്ചിട്ടുള്ള യാത്രക്കാർക്ക് ഷെഡ്യൂൾ ചെയ്യുന്നതിൽ ഒറ്റത്തവണ ഇളവ് നൽകുമെന്നും എയർ ഇന്ത്യ ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
സാധാരണയായി, ഇൻഡിഗോ ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് ധാക്കയിലേക്ക് ഒരു പ്രതിദിന വിമാനവും കൊൽക്കത്തയിൽ നിന്ന് ബംഗ്ലാദേശ് തലസ്ഥാനത്തേക്ക് രണ്ട് പ്രതിദിന സർവീസുകളും നടത്തുന്നു.
Discussion about this post