ന്യൂഡൽഹി; രാജ്യത്ത് റോഡ് സുരക്ഷ വർദ്ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി രാജ്യത്തുടനീളം നിലവാരമില്ലാത്ത ഹെൽമറ്റുകൾക്കെതിരെ കർശന നടപടിയെടുക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്ത് നിലവാരമില്ലാത്ത ഹെൽമെറ്റുകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ പുതിയ നീക്കവുമായിട്ടാണ് കേന്ദ്ര സർക്കാർ എത്തുന്നത് ഇതുസംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ജില്ലാ കളക്ടർമാർക്കും മജിസ്ട്രേറ്റുമാർക്കും നിർദ്ദേശം നൽകി.
ഐഎസ്‌ഐ അംഗീകൃതമല്ലാത്ത ഹെൽമെറ്റുകളുടെ വിൽപന തടയാൻ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു. ഐഎസ്‌ഐ രജിസ്ട്രേഷൻ ഇല്ലാതെ ഹെൽമറ്റ് വിൽപന നടത്തുന്നവരെ ലക്ഷ്യം വയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ മന്ത്രാലയം ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) സർട്ടിഫിക്കേഷൻ ഇല്ലാതെ വിൽക്കുന്ന ഹെൽമെറ്റുകളാണ് റോഡപകടങ്ങളിലെ മരണങ്ങളുടെ പ്രധാന കാരണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു
ഐഎസ്‌ഐ മുദ്രയില്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ ഹെൽമെറ്റുകൾ നിർമ്മിക്കുന്ന ഫാക്ടറികൾ സീൽ ചെയ്യാനാണ് ഉപഭോക്തൃ മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്. റോഡപകട മരണങ്ങൾ, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടുന്ന അപകടകരമായ വർധനവിനൊപ്പം, നിലവാരം കുറഞ്ഞ ഹെൽമെറ്റുകൾ മൂലമുണ്ടാകുന്ന മരണങ്ങളും പരിക്കുകളും കുറയ്ക്കാൻ ഈ നീക്കം ലക്ഷ്യമിടുന്നു. നിലവാരമില്ലാത്ത ഹെൽമെറ്റുകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നേരത്തെ തന്നെ നിയമം നിലവിലുണ്ടെന്നും ഇത് വകവയ്ക്കാതെയാണ് ഇത്തരം ഹെൽമറ്റുകൾ നിർമ്മിച്ച് വിൽക്കുന്നതെന്നും അധികൃതർ പറയുന്നു.
Discussion about this post