കണ്ണുർ : വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളെ ചാക്കിട്ട് പിടിക്കാൻ ഒരുങ്ങി പിണറായി സർക്കാർ . പുതുതലമുറ കോഴ്‌സുകൾ ഉൾപ്പെടെ നൽകുന്ന നിരവധി സ്ഥാപനങ്ങൾ ഒറ്റ ക്യാമ്പസിൽ ലഭ്യമാക്കുക എന്ന പദ്ധതിക്ക് ഒരുങ്ങുകയാണ് പിണറായി സർക്കാർ. 12.93 ഏക്കർ സ്ഥലത്ത് സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയമായ പിണറായിൽ എജുക്കേഷൻ ഹബിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. ആഗസ്റ്റ് 23 ന് രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്നത്. 285 കോടി രൂപ ചിലവിലാണ് ഹബ് നിർമിക്കുന്നത്.
പിണറായി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും.
പോളിടെക്‌നിക് കോളേജ്, ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ഐ.ടി.ഐ., ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, സിവിൽ സർവീസ് അക്കാദമി എന്നിവയാണ് ഈ വിദ്യാഭ്യാസ ഹബിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഇതിനു പുറമേ പിണറായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്, 2000 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയവും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നുണ്ട്.
കിഫ്ബി സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഏകോപനച്ചുമതല ഐ.എച്ച്.ആർ.ഡി.യും നിർമാണ മേൽനോട്ടം കെ.എസ്.ഐ.ടി.ഐ.എല്ലിനുമാണ്.
Discussion about this post