പാരിസ്: ടെലഗ്രാം ആപ്ലിക്കേഷന്‍ മേധാവി പവേല്‍ ദുരോവ് പാരിസില്‍ അറസ്റ്റില്‍. പാരിസിലെ വിമാനത്താവളത്തില്‍ വച്ചാണ് ഇദേഹത്തെ അറസ്റ്റ് ചെയ്‌തത്. ടെലഗ്രാമുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരിലാണ് അറസ്റ്റ് എന്നാണ് സൂചന. ടെലഗ്രാമിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പവേല്‍ ദുരോവ് പരാജയപ്പെട്ടു എന്നാണ് കുറ്റം.
പ്രായപൂർത്തിയാകാത്തവർക്കെതിരായ അതിക്രമങ്ങൾ തടയാൻ ചുമതലപ്പെടുത്തിയിരിക്കുന്ന ഫ്രാൻസിലെ OFMIN എന്ന ഓഫീസ്, പ്രാഥമിക അന്വേഷണത്തിൽ തന്നെ ദുറോവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വഞ്ചന, മയക്കുമരുന്ന് കടത്ത്, സൈബർ ഭീഷണിപ്പെടുത്തൽ, സംഘടിത കുറ്റകൃത്യങ്ങൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെയുള്ളത്.
തൻ്റെ പ്ലാറ്റ്‌ഫോമിൻ്റെ ക്രിമിനൽ ഉപയോഗം തടയാൻ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ദുറോവിൻ്റെ ആരോപണം.
ടെലെഗ്രാമിന് കിട്ടിക്കൊണ്ടിരിക്കുന്ന സംരക്ഷണം നിർത്താൻ സമയമായി എന്നാണ് അന്വേഷകരിൽ ഒരാൾ വെളിപ്പെടുത്തിയത്. അതേസമയം ഫ്രഞ്ച് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരാളായിട്ടും പാരിസിലേക്ക് വരാനുള്ള അദ്ദേഹത്തിന്റെ നീക്കം അത്ഭുതപ്പെടുത്തിയെന്നും അവർ വ്യക്തമാക്കി
റഷ്യന്‍ വംശജനായ പവേല്‍ ദുരോവ് ദുബായിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ടെലഗ്രാം ആസ്ഥാനവും ദുബായ് ആണ്. ഫ്രഞ്ച് പൗരത്വത്തിന് പുറമെ യുഎഇ പൗരത്വവും ദുരോവിനുണ്ട്. 15.5 ബില്യണ്‍ ഡോളറിന്‍റെ ആസ്തിയാണ് ദുരോവിനുള്ളത് എന്നാണ് കണക്കാക്കപ്പെടുന്നത്. ദുരോവും സഹോദരന്‍ നിക്കോലായും ചേര്‍ന്ന് 2013ലാണ് ടെലഗ്രാം സ്ഥാപിച്ചത്.








