ഇസ്ലാമാബാദ് : അമേരിക്കക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അമേരിക്ക പാകിസ്താനെ ടോയ്‌ലറ്റ് പേപ്പർ പോലെയാണ് ഉപയോഗിച്ചത് എന്നും ആവശ്യം കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചു എന്നും പാകിസ്താൻ പാർലമെന്റിൽ സംസാരിക്കുന്നതിനിടെ ഖ്വാജ ആസിഫ് കുറ്റപ്പെടുത്തി. രാജ്യത്തെ ദുർബലവും അസ്ഥിരവുമാക്കിയ ഗുരുതരമായ തെറ്റ് ആയിരുന്നു അമേരിക്കയുമായുള്ള ബന്ധം എന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി.
അമേരിക്കയ്ക്ക് വേണ്ടി ഒരിക്കലും തങ്ങളുടേതല്ലാത്ത യുദ്ധങ്ങളിലേക്ക് രാജ്യം സ്വയം വലിച്ചിഴയ്ക്കപ്പെട്ടുവെന്ന് ഖ്വാജ ആസിഫ് വെളിപ്പെടുത്തി. “1999-ന് ശേഷം യുഎസിനൊപ്പം നിൽക്കാനുള്ള പാകിസ്താൻ തീരുമാനം, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ യുഎസിനൊപ്പം നിന്നത് രാജ്യത്തിന് ആഴത്തിലുള്ളതും നിലനിൽക്കുന്നതുമായ നാശനഷ്ടങ്ങൾക്ക് കാരണമായി. ‘ജിഹാദ്’ എന്ന പേരിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വിവരണത്തിന് കീഴിൽ അണിനിരത്തി. അത് പാകിസ്താനിൽ തീവ്രവാദത്തിനും അരാജകത്വത്തിനും ആക്കം കൂട്ടി. ഈ യുദ്ധങ്ങളെ പിന്തുണയ്ക്കുന്നതിനായി പാകിസ്താന്റെ വിദ്യാഭ്യാസ സമ്പ്രദായം പോലും മാറ്റിമറിക്കപ്പെട്ടു. വിദേശ താൽപ്പര്യങ്ങൾക്കായുള്ള സംഘർഷങ്ങളിൽ ഇടപെടുന്നതിനെ ന്യായീകരിക്കുന്നതിനാണ് പ്രത്യയശാസ്ത്രപരമായ മാറ്റങ്ങൾ കൊണ്ടുവന്നത്. 1980 കളിലെ സോവിയറ്റ് വിരുദ്ധ യുദ്ധം അമേരിക്കയ്ക്ക് വേണ്ടിയായിരുന്നു. എന്നിട്ടും പാകിസ്താൻ സാമൂഹികമായും സാമ്പത്തികമായും വില നൽകേണ്ടി വന്നു,” എന്നും ഖ്വാജ ആസിഫ് പാകിസ്താൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.










Discussion about this post