ന്യൂഡൽഹി : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലേക്ക്. ഫെബ്രുവരി 17 മുതൽ 19 വരെ അദ്ദേഹം ഇന്ത്യ സന്ദർശിക്കും. ഔദ്യോഗിക സന്ദർശന വേളയിൽ, എഐ ഇംപാക്ട് ഉച്ചകോടിയിൽ മാക്രോൺ പങ്കെടുക്കും. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം വിപുലമായ ചർച്ചകൾ നടത്തും. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
ഇന്ത്യയുമായി ഒരു പ്രതിരോധ കരാറും ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദർശന ലക്ഷ്യത്തിൽ ഉൾപ്പെടുന്നു. ഫ്രഞ്ച് പ്രസിഡന്റിന്റെ വരവിന് മുമ്പ് 114 റാഫേൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള ഇന്ത്യൻ വ്യോമസേനയുടെ നിർദ്ദേശം ഡിഫൻസ് അക്വിസിഷൻ കൗൺസിലിന് (ഡിഎസി) മുമ്പാകെ അവതരിപ്പിക്കും. രണ്ട് ലക്ഷം കോടി രൂപയിലധികം ചിലവിൽ നടപ്പിലാക്കുന്ന ഈ പ്രതിരോധ പദ്ധതിക്ക് കീഴിൽ യുദ്ധവിമാനങ്ങളുടെ 60% ത്തിലധികം ഇന്ത്യയിൽ നിർമ്മിക്കുന്നതാണ്. പദ്ധതി പൂർത്തിയാകുമ്പോൾ ഇന്ത്യൻ സർവീസിലുള്ള മൊത്തം റാഫേലുകളുടെ എണ്ണം 176 ആയി ഉയരും.
‘ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ വർഷം’ സംയുക്തമായി ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി മോദിയും മാക്രോണും മുംബൈയിൽ എത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഹൊറൈസൺ 2047 റോഡ്മാപ്പിൽ പട്ടികപ്പെടുത്തിയിരിക്കുന്നതുപോലെ, വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ചകൾ നടത്താൻ സാധ്യതയുണ്ട്.
പ്രതിരോധം, ബഹിരാകാശം, സാങ്കേതികവിദ്യ, സുസ്ഥിരത എന്നിവയിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള 25 വർഷത്തെ തന്ത്രപരമായ ബ്ലൂപ്രിന്റാണ് (2023–2047) ഹൊറൈസൺ 2047 റോഡ്മാപ്പ്.











Discussion about this post