സിംല: കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള നടപടിയുമായി ഹിമാചൽപ്രദേശ് സർക്കാർ മുന്നോട്ട്. ഇത് സംബന്ധിച്ച കരട് പ്രമേയത്തിന് ഹിമാചൽ നിയമസഭ അംഗീകാരം നൽകി. മരുന്ന് നിർമ്മാണത്തിനും മറ്റു വ്യാവസായിക ആവശ്യങ്ങൾക്കും വേണ്ടി കഞ്ചാവ് കൃഷി ചെയ്യാനുള്ള സാദ്ധ്യത ഊന്നിപ്പറയുന്ന പ്രമേയത്തിൽ കഞ്ചാവ് കൃഷി സംസ്ഥാനത്തിന് മികച്ച സാമ്പത്തിക സ്രോതസായി ഉപയോഗിക്കാമെന്നും വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് നേരത്തെ നിയമസഭാ സമിതി നൽകിയ റിപ്പോർട്ടിലെ ശുപാർശകൾ അനുസരിച്ചാണ് ഇപ്പോഴത്തെ പ്രമേയം.
റവന്യൂ മന്ത്രി ജഗത് സിങ് നേഗിയുടെ അദ്ധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് കഞ്ചാവ് കൃഷിയുടെ സാധ്യതകളെക്കുറിച്ചും ലാഭ സാധ്യതകളെ കുറിച്ചും പഠനം നടത്തിയത്. നിർദേശത്തിന് ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ പൂർണ പിന്തുണ ലഭിച്ചു. തുടർന്നാണ് വിഷയം പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളും സന്ദർശിച്ച സമിതി അംഗങ്ങൾ ജനങ്ങളുമായി സംസാരിച്ചാണ് കഞ്ചാവ് കൃഷി എങ്ങനെ ലാഭകരമായി മരുന്ന് നിർമാണത്തിനും വ്യാവസായിക ആവശ്യങ്ങൾക്കുമായി നടത്താമെന്ന് പരിശോധിച്ചത്. ജമ്മു കശ്മീരിലും ഉത്തരാഖണ്ഡിലും മദ്ധ്യപ്രദേശിലും പരീക്ഷിച്ച് വിജയിച്ച മാതൃകകളും പരിശോധിച്ചു.
അതേസമയം കഞ്ചാവിന്റെ ദുരുപയോഗം കർശനമായി തടയണമെന്നും നിർദേശമുണ്ട്. അതുകൊണ്ടുതന്നെ കൃഷി നടത്താൻ സന്നദ്ധരാവുന്നവർക്ക് കർശന നിബന്ധനകൾ മുന്നോട്ട് വെയ്ക്കണമെന്നും ദുരുപയോഗ സാധ്യതകൾ പൂർണമായി ഇല്ലാതാക്കണമെന്നും റിപ്പോർട്ട് പറയുന്നു.
Discussion about this post