ന്യൂഡൽഹി; ഇന്ത്യയിൽ നിക്ഷേപിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് ടെക്ഭീമൻമാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് രാജ്യത്തെ മുൻനിര ടെക്ക് സിഇഒമാർ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ നിക്ഷേപത്തിന് തയ്യാറെന്ന് ടെക് ഭീമൻമാർ അറിയിച്ചത്. ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, എൻവീഡിയ സി.ഇ.ഒ ജെൻസെൻ ഹുവാങ്, അഡോബി സി.ഇ.ഒ ശാന്തനു നാരായെൻ തുടങ്ങിയവർ പങ്കെടുത്തു. ലോട്ടെ പാലസ് ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
നിർമിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിങ്, സെമികണ്ടക്ടേഴ്‌സ്, ബയോടെക്‌നോളജി എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകുന്ന കമ്പനികളുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്.സാങ്കേതിക വിദ്യകൾ എങ്ങനെയാണ് ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങളെ സഹായിക്കുന്നതെന്ന് യോഗത്തിൽ ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ആഗോള സമ്പദ്വ്യവസ്ഥയിലും മനുഷ്യവികസനത്തിലും വിപ്ലവം സൃഷ്ടിക്കാൻ ശേഷിയുള്ള നൂതനാശയങ്ങൾക്കായി സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നും ചർച്ച ചെയ്തു. ധാർമികവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗം എന്ന ഉറപ്പിൽ എല്ലാവർക്കും എഐ എന്നതാണ് ഇന്ത്യയുടെ നയമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post