ബെയ്റൂത്ത് : ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള മേധാവി ഹസൻ നസ്റള്ളയ്ക്കൊപ്പം ഇറാനിയൻ ബ്രിഗേഡിയർ ജനറലും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് ബ്രിഗേഡിയർ ജനറൽ അബ്ബാസ് നിൽഫോറൗഷൻ ആണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ള മേധാവിയെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് 58കാരനായ ഇറാനിയൻ ജനറൽ കൊല്ലപ്പെട്ടത്.
ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് ജനറൽ അബ്ബാസ് നിൽഫോറൗഷൻ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ ജുഡീഷ്യറി ഉപമേധാവി അഹമ്മദ് റെസാപുർ ഖഗാൻ സ്ഥിരീകരിച്ചു. ലെബനനിൽ അതിഥി ആയിരിക്കെ കൊല്ലപ്പെട്ട ജനറലിനായി ഇസ്രായേലിനെതിരെ തിരിച്ചടിക്കാനുള്ള അവകാശം ഇറാന് ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇറാനിൽ ഹിജാബ് നിയമങ്ങൾ ലംഘിച്ചതിന് അറസ്റ്റിലായ മഹ്സ അമ്നിയുടെ മരണത്തെത്തുടർന്ന് രാജ്യവാപകമായി നടന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിന് മുഖ്യ പങ്കു വഹിച്ചിരുന്ന കമാൻഡർ ആയിരുന്നു അബ്ബാസ് നിൽഫോറൗഷൻ. സിറിയൻ ആഭ്യന്തര യുദ്ധകാലത്ത് പ്രസിഡന്റ് ബാഷർ അൽ അസാദിനെ പിന്തുണയ്ക്കുന്നത് ഉൾപ്പെടെ പശ്ചിമേഷിയിൽ നടന്ന വിവിധ പ്രശ്നങ്ങളിൽ ഉയർന്ന കേട്ട പേരായിരുന്നു നിൽഫോറൗഷന്റേത്.
ലെബനനിൽ തുടരുന്ന ഇസ്രായേൽ ആക്രമണങ്ങൾക്കിടയിൽ രാജ്യത്തെ സാധാരണ ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലബനനിൽ നിന്നും ഇതുവരെ 50,000 ത്തിൽ അധികം ജനങ്ങൾ സിറിയയിലേക്ക് രക്ഷപ്പെട്ടതായി യു എൻ റിപ്പോർട്ട് ചെയ്യുന്നു. ലെബനനിൽ നിന്നും ഇതുവരെ 2 ലക്ഷത്തിലധികം പേർ വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്തതായും യു എൻ വ്യക്തമാക്കി.
Discussion about this post