കട്ടപ്പന: കേരളത്തിലെ യുവതീ, യുവാക്കളിൽ നിന്ന് യു.കെ, അയർലൻഡ്, ജർമ്മനി, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും വിസിറ്റിംഗ് വിസയിലും വർക്ക് വിസയിലും നല്ല ജോലികൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് പറ്റിക്കുന്ന സംഘം വിലസുന്നു എന്ന് റിപ്പോർട്ട്. പ്രലോഭിച്ച് വൻ തുകകൾ വാങ്ങിയെടുത്ത ശേഷം വ്യാജ വിസയും വ്യാജ എയർ ടിക്കറ്റുകളും നൽകുകയാണ് ഇവരുടെ പതിവ്. ഇത്തരത്തിലുള്ള അനേകം സ്ഥാപനങ്ങൾ കട്ടപ്പന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന നിരവധി പരാതികളാണ് ലഭിച്ചത്. ഇതിനെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിരുന്നു.
കട്ടപ്പന അസിസ്റ്റന്റ് സൂപ്രണ്ട് ഒഫ് പൊലീസ് രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 26, 27 തീയതികളിലാണ് കട്ടപ്പനയിൽ പ്രവർത്തിച്ചുവരുന്ന വിവിധ റിക്രൂട്ടിംഗ് സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തിയത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതിനെ തുടർന്ന് പുറത്ത് വന്നത്.
എറണാകുളം, കൊല്ലം തുടങ്ങിയ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന അനധികൃത സ്ഥാപനങ്ങളുടെ സബ് ഏജൻസികൾ എന്ന നിലയിൽ പ്രവർത്തിച്ചു വരുന്ന മിക്ക സ്ഥാപനങ്ങൾക്കും വിദേശ രാജ്യങ്ങളിലേക്ക് വിസിറ്റിംഗ് വിസയും ജോബ് വിസയും നൽകുന്നതിനുള്ള നിയമാനുസൃത ലൈസൻസ് ഇല്ലെന്നാണ് പോലീസ് കണ്ടെത്തൽ.
ഇതേ തുടർന്ന് സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സ്ഥാപന ഉടമകളെ പൊലീസ് അറിയിച്ചു. അതെ സമയം കൃത്യമായ സെര്ടിഫിക്കറ്റുകൾ ഇത്തരം സ്ഥാപനങ്ങൾക്ക് ഉണ്ടോ എന്ന് പരിശോധിക്കാതെ തട്ടിപ്പിന് ഇരയാക്കരുതെന്ന് പോലീസ് യുവാക്കൾക്ക് മുന്നറിയിപ്പ് നൽകി.
Discussion about this post