മുംബൈ: രാജ്യത്ത് വിവാഹമോചിതരായ യുവാക്കളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രശസ്ത ഗായിക ആശ ഭോസ്ല. ആത്മീയ നേതാവ് രവി ശങ്കറുമായുള്ള സംഭാഷണത്തിനിടെയാണ് ഗായിക തന്റെ മനസ് തുറന്നത്. ഇന്ന് രണ്ട് പേർ തമ്മിലുള്ള പ്രണയം പെട്ടെന്ന് അവസാനിക്കുന്നു. ക്ഷമിക്കാനും പൊറുക്കാനും നല്ലൊരു കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ അഡ്ജസ്റ്റുമെന്റുകൾ നടത്താനും ഇന്നത്തെ തലമുറ തയ്യാറല്ലാത്തതാണ് വിവാഹമോചനക്കേസുകൾ വർദ്ധിച്ചുവരുന്നതിന് കാരണമെന്ന് അവർ കുറ്റപ്പെടുത്തി.
ഭർത്താവിന്റെ സഹായം കൂടാതെ തന്നെ സ്വന്തം ഉത്തരവാദിത്വത്തിൽ താൻ മൂന്ന് മക്കളെയും വളർത്തി വലുതാക്കി. ഒരിക്കലും അവർ ഒരുഭാരമായി അനുഭവപ്പെട്ടിട്ടില്ല. എന്നാൽ ഇന്നത്തെ സ്ത്രീകൾക്ക് പ്രസവം എന്നത് പോലും വലിയ ഭാരമാണെന്നും ഗായിക കുറ്റപ്പെടുത്തി. വ്യക്തിപരമായി പറഞ്ഞാൽ തനിക്കും ഭർത്താവുമായി പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഞാൻ ഒരിക്കും വിവാഹമോചനത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. പ്രശ്‌നം പരിഹരിക്കാനാവുമോയെന്ന് നോക്കുകയും ക്ഷമയോടെ സഹിഷ്ണുതയോടെ കുടുംബത്തെ നിലനിർത്താൻ ശ്രമിക്കുകയും ചെയ്തു. ഞങ്ങളുടെ തലമുറയിലെ ആളുകൾ അങ്ങനെയാണന്ന് ഗായിക പറയുന്നു.
ഇന്നത്തെ സ്ത്രീ-പുരുഷ ബന്ധങ്ങളിൽ പ്രണയത്തേക്കാൾ കൂടുതലായി കാണുന്നത് ആകർഷണമാണ്. അതിനാൽ തന്നെ അവരിലെ പ്രണയം വേഗം ഇല്ലാതാവുകയും തമ്മിൽ വളരെ പെട്ടെന്ന് മടുപ്പ് അനുഭവപ്പെടുകയും ചെയ്യും. ഇതൊക്കെയാവാം ഇന്നത്തെ തലമുറയിലെ യുവാക്കളെ വിവാഹമോചനത്തിനു പ്രേരിപ്പിക്കുന്നതെന്ന് ഗായിക ചൂണ്ടിക്കാണിക്കുന്നു.
Discussion about this post