തിരുവനന്തപുരം: സർക്കാർ ഏറെ കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ് രോഗികളെ വലക്കുന്നതായി റിപ്പോർട്ട് . സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും വേണ്ടിയായിരുന്നു മെഡിസിപ്പ് നടപ്പിലാക്കിയത്. എന്നാൽ ഇത് പലർക്കും പ്രയോജനം ചെയ്യുന്നില്ലെന്നാണ് ആരോഗ്യ ഇൻഷ്വറൻസ് ജിവനക്കാരും പെൻഷൻകാരും പറയുന്നത്.
2022 ജൂലായ് ഒന്നിനാണ് മെഡിസെപ് തുടങ്ങിയത്. മാസം 500 രൂപവച്ചാണ് പ്രീമിയം പിടിക്കുന്നത്.മെഡിസെപ് പരിധിയിൽ ഒരുവിധം എല്ലാ രോഗങ്ങൾക്കും പരിരക്ഷ ഉണ്ടെന്നായിരുന്നു സർക്കാർ വാദം. എന്നാൽ രോഗവുമായി ആശുപത്രിയിൽ എത്തുമ്പോഴാണ് അങ്ങനെയല്ല എന്ന് രോഗികൾക്ക് മനസിലാകുന്നത് . ലിസ്റ്റ് ചെയ്ത ചികിത്സകൾ പലതും പാക്കേജിൽ ഉൾപ്പെടുന്നില്ലെന്നാണ് മറുപടി. ഇത് കൂടാതെ ചികിത്സാചെലവിന്റെ നല്ലൊരുഭാഗം പ്രത്യേകം ഈടാക്കുകയും ചെയ്യും. പിന്നെതിനാണ് ഇൻഷുറൻസ് എന്നാണ് ഇതിന്റെ ഗുണഭോക്താക്കൾ ചോദിക്കുന്നത്.
ക്യാഷ് ലെസ് പദ്ധതി ആണെന്ന് പറഞ്ഞാണ് മെഡിസെപ് തുടങ്ങിയത്. എന്നാൽ പറഞ്ഞതിന് കടക വിരുദ്ധമാണ് ഇപ്പോൾ കാര്യങ്ങൾ. ചികിത്സാ ബിൽ വന്നാൽ കൈയിൽ നിന്ന് പണമടച്ച് ഡിസ്ചാർജാവണം. ദിവസങ്ങൾ കഴിഞ്ഞ് മാത്രമേ മെഡിസെപ് റീഫണ്ട് ലഭിക്കുകയുള്ളൂ. അതും പലപ്പോഴും അടച്ചതിന്റെ മൂന്നിലൊന്ന് തുക മാത്രമായിരിക്കും.
മെഡിസിപ്പ് പദ്ധതിയുടെ കീഴിൽ കഴിഞ്ഞ രണ്ടു വർഷത്തെ ക്ലെയിം വാർഷിക പ്രീമിയത്തിനും മുകളിൽ പോയെന്നും മാസ സംഖ്യ കൂട്ടാതെ മുന്നോട്ടുപോകാൻ പറ്റില്ലെന്നുമാണ് നടത്തിപ്പുകാരായ ഓറിയന്റൽ ഇൻഷ്വറൻസിന്റെ നിലപാട്. വർഷം 450 കോടി കൊടുക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിടത്ത് 600 കോടിയിലധികം കൊടുത്തെന്നാണ് കമ്പനിയുടെ വാദം.
ഇതോടു കൂടി മുട്ട് , ഇടുപ്പെല്ല് ശസ്ത്രക്രിയ തുടങ്ങി പലതും മെഡിസെപ് കവറേജിൽ നിന്ന് സ്വകാര്യ ആശുപത്രികൾ സ്വയം ഒഴിവാക്കി. സ്വകാര്യ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികൾക്ക് പദ്ധതി സ്വീകരിക്കാൻ തന്നെ മടിയാണ്.









Discussion about this post