ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിനെ രാഷ്ട്രീയ നേട്ടത്തിനുള്ള വേദിയാക്കി കോൺഗ്രസ്. “പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന” എന്നിങ്ങനെ വിജയിനെ വിശേഷിപ്പിച്ച രാഹുൽ ഗാന്ധി, സത്യപ്രതിജ്ഞാ ചടങ്ങിൽ നേരിട്ടെത്തി തന്റെ സാന്നിധ്യം അറിയിച്ചു. തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയ പരിസരത്ത് വേരുകൾ നഷ്ടപ്പെട്ട കോൺഗ്രസ്, വിജയിന്റെ ജനപ്രീതിയിലൂടെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണെന്ന സൂചനയാണ് രാഹുലിന്റെ വാക്കുകളിൽ നിഴലിക്കുന്നത്.
ഡിഎംകെയുമായുള്ള ദീർഘകാല ബന്ധത്തിന് വിള്ളലുകൾ വീഴുന്ന സാഹചര്യത്തിൽ, വിജയിന്റെ ‘തമിഴക വെട്രി കഴക’ത്തെ തങ്ങളുടെ പുതിയ താവളമാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. വിജയിനെ പുകഴ്ത്തുന്നതിലൂടെ തമിഴ് യുവാക്കളുടെ വോട്ട് ബാങ്കിൽ കണ്ണുവെക്കുകയാണ് രാഹുൽ ഗാന്ധി.
സത്യപ്രതിജ്ഞാ വേദിയിൽ ദേശീയ ഗാനത്തേക്കാൾ പ്രാദേശിക വികാരങ്ങൾക്ക് മുൻഗണന നൽകിയതിനെതിരെ വിമർശനങ്ങൾ ഉയരുമ്പോഴും, അതിനെയെല്ലാം അവഗണിച്ച് വിജയിനെ പ്രകീർത്തിക്കാനാണ് രാഹുൽ ഗാന്ധി സമയം കണ്ടെത്തിയത്.
ഭാരതീയമായ മൂല്യങ്ങളേക്കാൾ ഉപരിയായി തമിഴ് സ്വത്വവാദം മുൻനിർത്തി രാഷ്ട്രീയം കളിക്കുന്ന വിജയിനെ ‘പുതിയ ഭാവന’ എന്ന് രാഹുൽ വിശേഷിപ്പിച്ചത് വിഘടനവാദ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന വിമർശനം ദേശീയവാദികൾക്കിടയിൽ ഉയരുന്നുണ്ട്.
സിനിമയിലെ താരപദവി ഉപയോഗിച്ച് അധികാരത്തിലെത്തിയ വിജയ്, തമിഴ്‌നാടിന്റെ വികസനത്തേക്കാൾ ഉപരിയായി പ്രീണന രാഷ്ട്രീയത്തിനാണ് മുൻതൂക്കം നൽകുന്നതെന്ന സൂചനകൾ സത്യപ്രതിജ്ഞാ വേദിയിൽ നിന്നുതന്നെ ലഭിച്ചിരുന്നു. വന്ദേമാതരത്തിനെതിരെയുള്ള പ്രതിഷേധങ്ങളും മറ്റും ഇതിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇതിനെ പിന്തുണയ്ക്കുന്നതിലൂടെ കോൺഗ്രസ് തമിഴ്‌നാട്ടിൽ ഹൈന്ദവ വിരുദ്ധ-ദേശീയ വിരുദ്ധ ശക്തികൾക്ക് വളം വെച്ചുകൊടുക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
ചെന്നൈയിലെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ചടങ്ങിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും പാർലമെന്റ് തിരഞ്ഞെടുപ്പിലും പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് വഴിയൊരുക്കുമോ എന്ന് കണ്ടറിയണം. ഏതായാലും വിജയിനെ മുൻനിർത്തി തമിഴ്‌നാട്ടിൽ തങ്ങളുടെ പ്രസക്തി വീണ്ടെടുക്കാനുള്ള അവസാന ശ്രമത്തിലാണ് രാഹുലും സംഘവും.








