തമിഴ്നാട് രാഷ്ട്രീയത്തിൽ 60 വർഷം നീണ്ടുനിന്ന ഡി.എം.കെ – എ.ഐ.ഡി.എം.കെ യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ, അഴിമതിരഹിതവും സുതാര്യവുമായ ഭരണം അദ്ദേഹം വാഗ്ദാനം ചെയ്തു.
മുൻ ഭരണകൂടങ്ങളെ പരോക്ഷമായി വിമർശിച്ചുകൊണ്ട്, സംസ്ഥാനത്ത് ഇനി “താൻ മാത്രമായിരിക്കും ഏക അധികാര കേന്ദ്രം” എന്ന് വിജയ് പ്രഖ്യാപിച്ചു. “ഇവിടെ ഒരേയൊരു കേന്ദ്രം മാത്രമേയുള്ളൂ, അത് എന്റെ നേതൃത്വത്തിലുള്ള കേന്ദ്രമാണ്. ഇവിടെയൊരു അധികാര കേന്ദ്രം, അവിടെ മറ്റൊരു കേന്ദ്രം എന്ന രീതി ഇനി ഉണ്ടാകില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു.”
താൻ ഏതെങ്കിലും രാജകുടുംബത്തിൽ നിന്നോ രാഷ്ട്രീയ പാരമ്പര്യത്തിൽ നിന്നോ വന്നവനല്ലെന്നും, ജനങ്ങൾ തന്നെ ഹൃദയപൂർവ്വം സ്വീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മതേതരത്വത്തിന്റെയും സാമൂഹിക നീതിയുടെയും പുതിയൊരു കാലഘട്ടമാണ് ആരംഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ, തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിനായി വിജയ് മൂന്ന് സുപ്രധാന ഫയലുകളിൽ ഒപ്പുവെച്ചു.
ഗവർണർ ആർ.വി. അർലേക്കർ വിജയ്ലിനും ഒൻപത് മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. മുതിർന്ന നേതാവ് കെ.എ. സെങ്കോട്ടയ്യൻ, യുവമുഖങ്ങളായ ഡോ. ടി.കെ. പ്രഭു, എസ്. കീർത്തന എന്നിവരടങ്ങുന്നതാണ് പുതിയ മന്ത്രിസഭ. ആദവ് അർജുന, എൻ. ആനന്ദ്, ആർ. നിർമൽ കുമാർ, കെ.ജി. അരുൺരാജ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
വിജയിന്റെ വിജയത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ്, വി.സി.കെ , ഐ.യു.എം.എൽ , ഇടത് പാർട്ടികൾ എന്നിവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കുറഞ്ഞ സീറ്റുകളുടെ കുറവുണ്ടായിരുന്ന വിജയിയെ തടയാൻ ഡി.എം.കെയും എ.ഐ.ഡി.എം.കെയും സഖ്യത്തിന് ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.









