ജീവിതത്തിലെ ഏറ്റവും മോശം അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി സിമ്രൻ. എന്റെ ജീവിതത്തിലെ ഏറ്റവും ദുഷിച്ച വർഷമായിരിന്നു 2002. ആ വർഷം ഒരിക്കലും എന്റെ മനസ്സിൽ നിന്ന് മായുകയില്ല എന്ന് സിമ്രൻ പറഞ്ഞു. 2002 ലാണ് സിമ്രന്റെ സഹോദരിയായ മോണലിൻ ആത്മഹത്യ ചെയ്തത്.
എസ്എസ് മ്യൂസിക് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ജീവിതത്തിലെ ഏറ്റവും മോശം അനുഭവത്തെ കുറിച്ച് സിമ്രൻ സംസാരിച്ചത്. എനിക്ക് ഭയങ്കര ഷോക്കിംഗ് കോൾ ആയിരുന്നു മോണലിന്റെ മരണവാർത്ത. ഇപ്പോഴും അതിൽ നിന്ന് പുറത്ത് കടക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല, അതിനെ അതിജീവിച്ചു മുന്നോട്ട് വന്നോ എന്ന് ചോദിച്ചാൽ എന്താ പറയുക എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അവളിനി ഇല്ല എന്ന് അംഗീകരിക്കുകയല്ലാതെ മറ്റ് മാർഗമില്ല എന്നാണ് സിമ്രൻ പറഞ്ഞത്.
സിനിമാ ലോകത്ത് സ്വന്തം പരിശ്രമത്തിലൂടെ ഉയർന്ന് വന്നതാണ് സിമ്രൻ . സിനിമാ ലോകത്ത് നിലനിന്ന് പോവാൻ ഒരുപാട് കഷ്ടപ്പെടണം. തന്റെ പാത പിൻതുടർന്ന് സഹോദരി അഭിനയത്തിലേക്ക് വരുമ്പോൾ ഇതെല്ലാം മുൻകൂട്ടി സിമ്രൻ പറഞ്ഞു കൊടുത്തിരുന്നുവത്രെ. അഭിനയത്തിൽ മോണൽ സജീവമായപ്പോൾ സിമ്രൻ ഏറെ അഭിമാനിച്ചു. എന്നാൽ അപ്പോഴാണ് പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫറുമായി മോണൽ പ്രണയത്തിലാവുന്നത്. ആ പ്രണയം പരാജയപ്പെട്ടപ്പോൾ നടിയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. ആ മനോവിഷമത്തിൽ മോണൽ ആത്മഹത്യ ചെയ്തതാണെന്നാണ് റിപ്പോർട്ടുകൾ. തന്നെ വിശ്വസിച്ച് ഇന്റസ്ട്രിയിലേക്ക് വന്നിട്ട് അവളുടെ ജീവൻ രക്ഷിക്കാൻ തനിക്ക് സാധിച്ചില്ലല്ലോ എന്ന കുറ്റബോധമായിരുന്നു സിമ്രന്.








