ടെഹ്‌റാൻ: ഇസ്രായേലിനെ പേടിച്ച് ലെബനനിൽ നിന്നും പലായനം ചെയ്ത് ഹിസ്ബുള്ള നേതാവ്. ഭീകര സംഘടനയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആയ നയീം ഖാസിം ആണ് ലെബനൻ വിട്ടത്. നിലവിൽ ഇയാൾ ഇറാനിലാണെന്നാണ് വിവരം.
യുഎഇ ആസ്ഥാനമായുള്ള പ്രമുഖ മാദ്ധ്യമം ആണ് ഈ വിവരം പുറത്തുവിട്ടത്. ലെബനിൽ ഇസ്രായേൽ പ്രത്യാക്രമണം കടുപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു ഇറാനിലേക്കുള്ള നയീമിന്റെ പലായനം. ഈ മാസം അഞ്ചിനായിരുന്നു നയീം പ്രത്യേക വിമാനത്തിൽ ഇറാനിലേക്ക് കടന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇസ്രായേൽ വധിക്കുമോയെന്ന ഭയത്തെ തുടർന്നാണ് നയീം നാടുവിട്ടത്.
അടുത്തിടെ ഹിസ്ബുള്ളയുടെ നേതാവായ ഹസ്സൻ നസ്രുള്ളയെ ഇസ്രായേൽ വധിച്ചിരുന്നു. ഇതിന് ശേഷം അൽപ്പം ഭീതിയിൽ ആണ് ഹിസ്ബുള്ളയുടെ മറ്റ് നേതാക്കൾ. ഹിസ്ബുള്ളയുടെ പ്രബലരായ നേതാക്കളിൽ ഒരാളാണ് നയീം. നിരവധി ആക്രമണങ്ങൾക്കും ഇയാൾ നേതൃത്വം നൽകിയിട്ടുണ്ട്. ഇസ്രായേൽ നോട്ടമിട്ട നേതാക്കളിൽ ഒരാൾ കൂടിയാണ് നയീം. ഹിസ്ബുള്ളയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമാണ് നയീം.
ഹസ്സൻ നസ്രുള്ള കൊല്ലപ്പെട്ടതിന് ശേഷം മൂന്ന് തവണ മാത്രമാണ് ഇയാൾ പൊതുമദ്ധ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരു തവണ ബെയ്‌റൂട്ടിലും രണ്ട് തവണ ടെഹ്‌റാനിലും ആണ് നയീം പ്രസംഗിച്ചിരുന്നത്. ഇതിന് ശേഷം നയീമിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് ഇറാനിലേക്ക് കടന്നതായുള്ള വിവരം പുറത്തുവരുന്നത്.
ഹമാസുമായുള്ള പോരാട്ടം ആരംഭിച്ചതിന് ശേഷം നിരവധി ഹിസ്ബുള്ള നേതാക്കളെയാണ് ഇസ്രായേൽ വധിച്ചിട്ടുള്ളത്. ഇതിൽ അവസാനത്തേത് ആയിരുന്നു ഹസ്സൻ നസ്രുള്ള.
Discussion about this post