വാഷിംഗ്ടൺ: പ്രമുഖ ഫുഡ് ബ്രാൻഡായ മക്‌ഡൊണാൾഡ്‌സിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത് സവാളയെന്ന് വിവരം. ഇ കോളി അണുബാധ വ്യാപിച്ചതിനെ തുടർന്ന് ഉപഭോക്താവ് മരിച്ചത് ബർഗറിൽ ഉപയോഗിച്ച സവാളയിൽ നിന്നാണ് കമ്പനി. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെയ്ലർ ഫാംസ് എന്ന കമ്പനിയാണ് ഇവർക്ക് സവാള വിതരണം ചെയ്തത്.
ഇതിന് പിന്നാലെ ടാകോ ബെൽ, പിസ ഹട്ട്, കെഎഫ്സി, ബർഗർ കിങ് എന്നീ ബ്രാന്റുകളും തങ്ങളുടെ മെനുവിൽ നിന്ന് സവാള മാറ്റി. ഏകദേശം അഞ്ച് ശതമാനം ബർഗർ കിംഗ് ലൊക്കേഷനുകളിലെ മെനുവിൽ നിന്ന് ഉള്ളി നീക്കം ചെയ്തതായി ബർഗർ കിംഗ് പ്രസ്താവനയിൽ അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായാണ് ഇതെന്നും പ്രശ്‌നങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. മുൻകരുതൽ നടപടിയെന്നോണമാണ് മറ്റ് പ്രധാന ഫുഡ് കമ്പനികൾ സവാള മെനുവിൽ നിന്ന് നീക്കിയത്. ഇവരെല്ലാം ടെയ്ലർ ഫാംസിൽ നിന്നാണ് സാവള വാങ്ങിയതെന്നാണ് വിവരം.
മക്‌ഡൊണാൾഡ്‌സിന്റെ അമേരിക്കയിലെ പത്ത് സംസ്ഥാനങ്ങളിലെ ഔട്ലെറ്റുകളിൽ നിന്ന് ക്വാർട്ടർ പൗണ്ടർ ബർഗർ കഴിച്ച 49 പേരാണ് രോഗബാധിതരായത്. ബർഗറിലുണ്ടായിരുന്ന ഇ കോളി ബാക്ടീരിയയാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് യുഎസിലെ ആരോഗ്യ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തൽ.












