ഒട്ടാവ : ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ പത്രസമ്മേളനം സംപ്രേഷണം ചെയ്തതിന് കാനഡ സർക്കാർ വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി ഓസ്ട്രേലിയ ടുഡേ. ഇത്തരം കാര്യങ്ങൾ കൊണ്ടൊന്നും തളരില്ല എന്ന് ഓസ്ട്രേലിയ ടുഡേ വ്യക്തമാക്കി. കാനഡ സർക്കാരിന്റേത് കാപട്യമാണ്. അത്തരം കാര്യങ്ങൾ ഇനിയും തുറന്നു കാട്ടുക തന്നെ ചെയ്യുമെന്നും ഓസ്ട്രേലിയ ടുഡേ പ്രഖ്യാപിച്ചു.
മാധ്യമ സ്വാതന്ത്ര്യത്തെ വിലമതിക്കാത്ത തീരുമാനമാണ് കാനഡ സർക്കാരിൽ നിന്നും ഉണ്ടായത് എന്നും ഓസ്ട്രേലിയൻ മാധ്യമം ചൂണ്ടിക്കാട്ടി. ഈ തടസ്സങ്ങളിൽ വ്യതിചലിക്കാതെ, സുപ്രധാനമായ എല്ലാ കാര്യങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള ദൗത്യത്തിൽ ഉറച്ചുനിൽക്കുന്നു. ഈ വിഷയത്തിൽ ഞങ്ങൾക്ക് ലഭിച്ച വലിയ പിന്തുണ ഒരു മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ശക്തമായ ഓർമ്മപ്പെടുത്തലാണ്. സുതാര്യതയ്ക്കായി ഞങ്ങൾ തുടർന്നും പരിശ്രമിക്കും എന്നും ഓസ്ട്രേലിയ ടുഡേ വ്യക്തമാക്കി.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഓസ്‌ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള വാർത്താസമ്മേളനം സംപ്രേഷണം ചെയ്തതിന്റെ പേരിലാണ് ഓസ്ട്രേലിയ ടുഡേയ്ക്ക് കാനഡ വിലക്ക് ഏർപ്പെടുത്തിയത്. ഓസ്ട്രേലിയ ടുഡേയുടെ സമൂഹമാദ്ധ്യമ ഹാൻഡിലുകൾ അടക്കം കാനഡയിൽ നിരോധിച്ചിരിക്കുകയാണ്.









