ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായ പാകിസ്താനിൽ വീണ്ടും രക്തച്ചൊരിച്ചിൽ. വടക്കൻ വസീറിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ബന്നു ജില്ലയിലെ മിരിയൻ പോലീസ് സ്റ്റേഷന് മുന്നിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ ഒരു കുഞ്ഞടക്കം നിരവധി പേർ കൊല്ലപ്പെട്ടു. ഇസ്ലാമാബാദിൽ 30-ലധികം പേരുടെ മരണത്തിനിടയാക്കിയ ഫിദായീൻ ആക്രമണം നടന്ന് ഒരാഴ്ച തികയും മുമ്പാണ് പാകിസ്ഥാനെ നടുക്കി വീണ്ടും സ്ഫോടന പരമ്പരയുണ്ടായിരിക്കുന്നത്. പോലീസ് സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ ഘടിപ്പിച്ച ബോംബാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.
പരിക്കേറ്റ 16-ഓളം പേരെ ബന്നു ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക മാദ്ധ്യമമായ ‘ഡോൺ’ റിപ്പോർട്ട് ചെയ്യുന്നത്. സ്ഫോടനത്തെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള പരിഭ്രാന്തി പടർന്നിരിക്കുകയാണ്. ഭീകരതയെ താലോലിക്കുന്ന പാകിസ്താൻ്റെ നയം അവർക്ക് തന്നെ തിരിച്ചടിയാകുന്ന കാഴ്ചയാണ് വസീറിസ്ഥാനിൽ കാണുന്നത്. കഴിഞ്ഞയാഴ്ച ഷിയാ പള്ളിയിൽ നടന്ന ചാവേർ ആക്രമണത്തിന് പിന്നാലെയാണിതെന്നത് പാകിസ്താൻ്റെ സുരക്ഷാ വീഴ്ചയെയാണ് എടുത്തുകാണിക്കുന്നത്.
ഭീകരത വളർത്തുന്ന പാക് ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ വലിയ പ്രതിഷേധമാണ് അതിർത്തി മേഖലകളിൽ ഉയരുന്നത്. അതിർത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന് ലഭിച്ച കനത്ത തിരിച്ചടിയായാണ് സോഷ്യൽ മീഡിയയിൽ പലരും ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്.









Discussion about this post