പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ. ഡൽഹിയിൽ നടന്ന സൗഹൃദപരമായ കൂടിക്കാഴ്ചയിൽ രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും സാമൂഹിക-വിദ്യാഭ്യാസ മേഖലകളിലെ വികസനസാധ്യതകളും ഇരുനേതാക്കളും ചർച്ച ചെയ്തു. ‘മാനവികതയ്ക്കൊപ്പം’ എന്ന പ്രമേയത്തിൽ അടുത്തിടെ കേരളത്തിൽ നടത്തിയ യാത്രയ്ക്കിടെ ജനങ്ങളിൽ നിന്ന് ലഭിച്ച പരാതികളും നിർദ്ദേശങ്ങളും അടങ്ങിയ നിവേദനം കാന്തുപുരം പ്രധാനമന്ത്രിക്ക് കൈമാറി. റമദാൻ മാസത്തിന്റെ സന്ദേശവും അദ്ദേഹം പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.
ന്യൂനപക്ഷ ക്ഷേമം, വിദ്യാഭ്യാസ പുരോഗതി, അന്താരാഷ്ട്ര തലത്തിലെ സുപ്രധാന സംഭവവികാസങ്ങൾ എന്നിവ ചർച്ചയിൽ വിഷയമായി. മൗലാന ആസാദ് നാഷണൽ ഫെല്ലോഷിപ്പ് ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ പദ്ധതികൾ പുനഃസ്ഥാപിക്കണമെന്നും വഖഫ് സ്വത്തുക്കളുടെയും ചരിത്രപ്രസിദ്ധമായ പള്ളികളുടെയും സംരക്ഷണം ഉറപ്പാക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിലെ ജാമിഅ അഷ്റഫിയ്യ പോലുള്ള ഇസ്‌ലാമിക സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികളും അലിഗഡ് സർവകലാശാലയുടെ മലപ്പുറം സെന്ററിന്റെ വികസനവും അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യവും കൂടിക്കാഴ്ചയിൽ ഉന്നയിച്ചു.
സമസ്തയുടെയും ജാമിഅ മർക്കസിന്റെയും നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തിന്റെ യശസ്സ് ആഗോളതലത്തിൽ ഉയർത്താൻ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.









Discussion about this post