കൊളംബോ: ചിരവൈരികളായ പാകിസ്താനെതിരായ പോരാട്ടത്തിൽ വീണ്ടും കരുത്ത് തെളിയിച്ചിരിക്കുകയാണ് ഭാരതം. 2026 ഐസിസി ടി20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ പാകിസ്ഥാനെ 61 റൺസിന് തകർത്തുവിട്ട ഭാരതം സൂപ്പർ-8 യോഗ്യതയും ഉറപ്പിച്ചു. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും ഭാരതീയ താരങ്ങൾ പൂർണ്ണ ആധിപത്യമാണ് പുലർത്തിയത്. എന്നാൽ കളിക്കളത്തിലെ പ്രകടനത്തേക്കാൾ ഉപരി, ടീം ഇന്ത്യയുടെ നായകനായ സൂര്യകുമാർ യാദവ് തന്റെ സഹതാരങ്ങൾക്ക് നൽകിയ കർശന നിർദ്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
പാക് ബാറ്റർമാരോട് യാതൊരുവിധ വാക്കുതർക്കങ്ങൾക്കും (സ്ലെഡ്ജിംഗ്) മുതിരരുതെന്നും പ്രകടനം കൊണ്ട് മാത്രം മറുപടി നൽകിയാൽ മതിയെന്നും സൂര്യകുമാർ ടീമിനോട് ആവശ്യപ്പെട്ടിരുന്നു. ബിസിസിഐ പുറത്തുവിട്ട വീഡിയോയിൽ, “ഓവറുകൾക്കിടയിൽ നന്നായി ഓടുക, ആരോടും ഒന്നും പറയേണ്ടതില്ല. നമുക്ക് നല്ല ക്രിക്കറ്റ് കളിക്കണം. കഴിവും മികവും കൊണ്ട് നമുക്ക് ഈ കളി ജയിക്കാം,” എന്ന് സൂര്യകുമാർ വ്യക്തമാക്കുന്നത് കാണാം.
ഇന്ത്യ തുടരുന്ന ‘നോ ഹാൻഡ്‌ഷേക്ക്’ (കൈകൊടുക്കില്ല) നയം ഈ മത്സരത്തിലും ആവർത്തിച്ചു. ഭാരതത്തിന്റെ ദേശീയ വികാരത്തെയും സൈനികരോടുള്ള ആദരവിനെയും മുൻനിർത്തി ടോസ് വേളയിലോ മത്സരശേഷമോ പാക് താരങ്ങൾക്ക് കൈ നൽകാൻ സൂര്യകുമാറും സംഘവും തയ്യാറായില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഇഷാൻ കിഷൻ തകർപ്പൻ പ്രകടനമാണ് നടത്തിയത്. വെറും 40 പന്തിൽ നിന്ന് 77 റൺസ് അടിച്ചുകൂട്ടിയ കിഷന്റെ ഇന്നിംഗ്‌സ് ഭാരതത്തിന് 175 റൺസ് എന്ന കൂറ്റൻ സ്കോർ സമ്മാനിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താനെ ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവരുടെ കൃത്യതയാർന്ന ബൗളിംഗ് തകർത്തെറിഞ്ഞു. ഓരോരുത്തരും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ 114 റൺസിന് പാകിസ്താൻ കൂടാരം കയറി. ലോകകപ്പ് ചരിത്രത്തിൽ പാകിസ്താനെതിരായ ഭാരതത്തിന്റെ റെക്കോർഡ് ഇതോടെ 8–1 ആയി ഉയർന്നു.









Discussion about this post