ന്യൂഡൽഹി; അന്തരിച്ച ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരെ നൽകിയ ഹർജി തള്ളി സുപ്രീംകോടതി. ഒരു എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകാനാവുമെന്ന് ചോദിച്ചാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. എന്നാൽ പ്രശാന്ത് സേവന കാലയളവിൽ വാങ്ങിയ ശമ്പളം തിരിച്ചുപിടിക്കരുതെന്ന് ഉത്തരവിൽ പറയുന്നുണ്ട്.
2018 ജനുവരിയിലാണ് അന്തരിച്ച മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയറായി പ്രത്യേക നിയമനം നൽകുവാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
എന്നാൽ നിയമനം ഭരണഘടനയുടെ 14,16 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇതാണ് ഇപ്പോൾ സുപ്രീംകോടി തള്ളിയത്. കേരള സബോർഡിനേറ്റ് സർവീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവ് ഇറക്കാൻ സംസ്ഥാന മന്ത്രിസഭയ്ക്ക് അധികാരമുണ്ടെങ്കിൽ അതിൻറെ അടിസ്ഥാനത്തിൽ എംഎൽഎയുടെ മകൻ ഉൾപ്പെടെ ആശ്രിത നിയമനം നൽകാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post