മുംബൈ: മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതിന് പിന്നാലെ മഹാരാഷ്ട്ര ഗവർണറെ കണ്ട് മഹായുതി സഖ്യം. സർക്കാർ രൂപീകരിക്കുന്നതിനായുള്ള അവകാശവാദം ഉന്നയിക്കുന്നതിന് വേണ്ടിയാണ് സഖ്യം ഗവർണറെ കണ്ടത്. അതേസമയം നാളെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് സത്യപ്രതിഞ്ജ ചെയ്യും.
സർക്കാർ രൂപീകരണവും, വകുപ്പു വിഭജനവും സംബന്ധിച്ച ചർച്ചകൾക്കായി സഖ്യകക്ഷികൾ ഇന്ന് യോഗം ചേർന്നിരുന്നു. ഇതിലാണ് ഫട്‌നാവിസിനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനം ആയത്. ചർച്ചകൾ പൂർത്തിയായതിന് ശേഷം വൈകീട്ടോടെ നേതാക്കൾ രാജ്ഭവനിൽ എത്തുകയായിരുന്നു. ഫട്‌നാവിസിനൊപ്പം ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ, എൻസിപി നേതാവ് അജിത്പവാർ എന്നിവരും ഉണ്ടായിരുന്നു. ഏകനാഥ് ഷിൻഡെയും, അജിത് പവാറും ഉപമുഖ്യമന്ത്രിമാരാണ്. ഗവർണറുമായുള്ള കൂടിക്കാഴ്ച വേളയിൽ ഫട്‌നാവിസ് അജിത് പവാറിനും ഏക്‌നാഥ് ഷിൻഡെയ്ക്കും നന്ദി പറഞ്ഞു. പിന്തുണയേകിയതിനാണ് നന്ദി അറിയിച്ചത്. മഹാരാഷ്ട്രയുടെ നന്മയ്ക്ക് വേണ്ടിയുള്ള തീരുമാനമാണ് സഖ്യം സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ളത് എന്ന് ഫട്‌നാവിസ് പറഞ്ഞു.
നാളെ വൈകീട്ട് അഞ്ച് മണിയ്ക്കാണ് മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞ. മുംബൈയിലെ ആസാദ് മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഇവർക്കൊപ്പം മറ്റ് ചില മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കുക എന്നത് സഖ്യം ഐക്യകണ്‌ഠേനയെടുത്ത തീരുമാനം ആണെന്ന് ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ വ്യക്തമാക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി രണ്ടര വർഷം പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ അതിയായ നന്ദി അറിയിക്കുന്നു. ഞങ്ങൾക്കിടയിൽ ആരും ചെറുതോ വലുതോ അല്ല. എല്ലാവർക്കും തുല്യ പ്രധാന്യം ആണ് നൽകുന്നത് എന്നും ഷിൻഡെ കൂട്ടിച്ചേർത്തു.
Discussion about this post