ആലപ്പുഴ : കോൺഗ്രസിന്റെ കെ സി വേണുഗോപാലും ബിജെപിയുടെ ബി ഗോപാലകൃഷ്ണനും അടക്കമുള്ള നേതാക്കൾ തന്റെ അസുഖവിവരം അറിയാനാണ് വീട്ടിലെത്തിയത് എന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. തന്റെ വീട്ടിൽ ആർക്കും എപ്പോഴും വരാം. കെ സിയോട് രാഷ്ട്രീയം പറഞ്ഞത് ഞാനാണ് എന്നും ജി സുധാകരൻ അറിയിച്ചു.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റാണ് എന്ന് കോൺഗ്രസ് പറയാത്തിടത്തോളം കാലം അധികാരത്തിൽ വരില്ലെ എന്നാണ് കെ സി വേണുഗോപാലിനെ കണ്ടപ്പോൾ പറഞ്ഞത്. അസുഖ വിവരങ്ങൾ അന്വേഷിക്കാനാണ് ഇവരെല്ലാം തന്റെ വീട്ടിൽ എത്തിയത് എന്നും ജി സുധാകരൻ വ്യക്തമാക്കി.
രാമായണം ഉൽകൃഷ്ടമായ ഗ്രന്ഥമാണെന്നും ജി സുധാകരൻ സൂചിപ്പിച്ചു. മാർക്സിസ്റ്റുകാർ പുസ്തകങ്ങൾ വായിക്കണം. പാർട്ടിയിൽ നിരവധി ക്രിമിനലുകൾ നുഴഞ്ഞുകയറിയിട്ടുണ്ട്. അതിനെതിരെയാണ് തന്റെ പോരാട്ടം. എന്നാൽ അത് പാർട്ടിക്കെതിരെയാണെന്ന് മാദ്ധ്യമങ്ങൾ പറഞ്ഞുണ്ടാക്കുന്നതാണ്. കേരളത്തിലെ പാർട്ടി ന്യൂന പക്ഷ തീവ്രവാദത്തിനും ഭൂരിപക്ഷ തീവ്രവാദത്തിനും എതിരാണ് എന്നും ജി സുധാകരൻ അറിയിച്ചു.








