പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഇറാന്റെ സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രശസ്ത ഇറാനിയൻ നടിയും മോഡലുമായ എൽനാസ് നൊറൂസി. ഇറാനിൽ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നത് ജനങ്ങളല്ലെന്നും കഴിഞ്ഞ 47 വർഷമായി രാജ്യം വലിയൊരു ദുരവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും എൽനാസ് തുറന്നടിച്ചു. ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ മകൻ മൊജ്തബ ഖമേനിയെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ജനാധിപത്യ വിരുദ്ധതയെ നടി ചോദ്യം ചെയ്തത്. ഒരു കുടുംബത്തിന്റെയോ ഒരു ചെറിയ സംഘം മതനേതാക്കളുടെയോ കൈകളിൽ അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്നും നടി ആവശ്യപ്പെട്ടു.
“ഇറാനിലെ ജനങ്ങൾക്ക് അവരുടെ ഭരണാധികാരിയെ തിരഞ്ഞെടുക്കാൻ അവകാശമില്ല. അവിടെ നടക്കുന്നത് ജനാധിപത്യമല്ല, മറിച്ച് അടിച്ചമർത്തലാണ്. പുതിയ നേതാവിനെ തിരഞ്ഞെടുത്തത് ജനങ്ങളുടെ താല്പര്യം നോക്കിയല്ല, മറിച്ച് അധികാരത്തിലുള്ളവരുടെ താല്പര്യപ്രകാരമാണ്,” എൽനാസ് പറഞ്ഞു. ഇറാന്റെ പുതിയ നേതാവായി മൊജ്തബ ഖമേനി എത്തുന്നതോടെ രാജ്യം നേരിടുന്ന പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു. നേരത്തെ ‘ഹിജാബ് വിരുദ്ധ’ പ്രക്ഷോഭങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇറാന്റെ നടപടികളെ എൽനാസ് ശക്തമായി വിമർശിച്ചിരുന്നു. പശ്ചിമേഷ്യയിൽ ഇസ്രായേലും അമേരിക്കയും നടത്തുന്ന സൈനിക നീക്കങ്ങൾക്കിടയിലും സാധാരണക്കാരായ ഇറാനിയൻ ജനതയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ലോകം ശബ്ദമുയർത്തേണ്ടതെന്ന് താരം ഓർമ്മിപ്പിച്ചു.
സിനിമാ മേഖലയിൽ സജീവമായ എൽനാസ് നൊറൂസി, ഇറാന്റെ മതമൗലികവാദ നിലപാടുകൾക്കെതിരെ സംസാരിക്കുന്ന പ്രമുഖരിൽ ഒരാളാണ്. ഇറാന്റെ ഭരണകൂടം തകർക്കപ്പെടണമെന്നും ജനങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കണമെന്നുമാണ് ഭൂരിഭാഗം ഇറാനിയൻ പൗരന്മാരും ആഗ്രഹിക്കുന്നതെന്ന് അവർ പറഞ്ഞു. ചൈനയും റഷ്യയും പോലുള്ള രാജ്യങ്ങളുടെ പിന്തുണയോടെ ഇറാൻ തുടരുന്ന ഈ ഭരണരീതി മാറ്റാൻ സമയമായെന്നും എൽനാസ് കൂട്ടിച്ചേർത്തു. ഇറാനിൽ നിന്നുള്ള ഭീഷണികൾ നിലനിൽക്കെത്തന്നെയാണ് തന്റെ മാതൃരാജ്യത്തെ ജനതയ്ക്കായി എൽനാസ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. യുദ്ധഭീതിയും ഭരണമാറ്റവും ഇറാനെ വൻ തകർച്ചയിലേക്ക് തള്ളിവിടുമ്പോൾ എൽനാസിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്











