പാലക്കാട് ജില്ലയിലെ സി.പി.എമ്മിനെ പിടിച്ചുലച്ചുകൊണ്ട് മുതിർന്ന നേതാവ് പികെ ശശി പാർട്ടി ബന്ധം ഉപേക്ഷിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് ശശിയുടെ നീക്കം. പാർട്ടിക്കുള്ളിലെ വിഭാഗീയതയും തന്നെ ഒതുക്കാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ ശ്രമങ്ങളുമാണ് ശശിയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സി.പി.എമ്മിലെ ഒരു വിഭാഗം വിമതരെ ഒപ്പം നിർത്തി പുതിയ മുന്നണി രൂപീകരിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
പികെ ശശിയെ മാറ്റി നിർത്തിയതിൽ അണികൾക്കിടയിൽ വലിയ അതൃപ്തി നിലനിന്നിരുന്നു. കെടിഡിസി (KTDC) ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയതും സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പാർട്ടി സ്വീകരിച്ച നടപടികളും ശശിയെ പ്രകോപിപ്പിച്ചിരുന്നു. തന്നെ രാഷ്ട്രീയമായി തകർക്കാൻ ശ്രമിച്ചവർക്ക് മറുപടി നൽകാൻ ജനവിധി തേടുകയല്ലാതെ മറ്റു വഴികളില്ലെന്നാണ് ശശിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഒറ്റപ്പാലത്ത് ശശി വിമതനായി മത്സരിക്കുന്നത് സി.പി.എം വോട്ടുകളിൽ വലിയ ചോർച്ചയുണ്ടാക്കുമെന്ന് ഉറപ്പാണ്.
. ജി സുധാകരന്റെ പടിയിറക്കത്തിന് പിന്നാലെ പികെ ശശി കൂടി വിമതനായി മാറുന്നത് സി.പി.എമ്മിലെ ആഭ്യന്തര കലഹം രൂക്ഷമാണെന്നതിന്റെ തെളിവാണ്. ശശിയെ അനുനയിപ്പിക്കാൻ ജില്ലാ നേതൃത്വം ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ ശശിക്കൊപ്പം ചേരുമെന്നാണ് സൂചന.












