എറണാകുളം: പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികളായ വിദ്യാർത്ഥികളെ ഡീബാര്‍ ചെയ്ത സര്‍വ്വകലാശാല നടപടി റദ്ദാക്കി ഹൈക്കോടതി. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ആണ് വിദ്യാര്‍ത്ഥികളുടെ വിലക്ക് റദ്ദാക്കി ഉത്തരവിട്ടത്. ഇവരുടെ മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും റദ്ദാക്കിയിട്ടുണ്ട്.
സംഭവത്തില്‍ പുതിയ അന്വേഷണം നടത്താൻ സർവ്വകലാശാല ആന്റി റാഗിംഗ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദ്ദേശംനിര്‍ദ്ദേശം നൽകി. നാല് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് നിര്‍ദേശം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പഠനം തുടരാന്‍ വിദ്യാർത്ഥികൾക്ക് അവസരം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍വ്വകലാശാലയുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴി വച്ചത്. ക്ലാസിലെ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു സീനിയർ വിദ്യാർത്ഥികൾ സമാനതകളില്ലാത്തതും മനുഷ്യത്വരഹിതവുമായ രീതിയില്‍ സിദ്ധാര്‍ത്ഥിനോട് ക്രൂരത പ്രവര്‍ത്തിച്ചത്. ഹോസ്റ്റൽ മുറിയില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ഇതുകൂടാതെ, ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണയും കടുത്ത മനോവിഷമമുണ്ടാക്കി.
ഇതിന് പിന്നാലെയാണ് സിദ്ധാര്‍ത്ഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ സിദ്ധാര്‍ത്ഥിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. എന്നാൽ, മകന്‍ ആത്മഹത്യ ചെയ്തതല്ലെന്നും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്നും ആണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ പന്ത്രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Discussion about this post