തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ പ്രദേശ വാസികൾക്കെതിരെ രംഗത്ത് വന്ന് സി പി ഐ എം നേതാവ് പി ജയരാജൻ. വഖഫ് ഭൂമിയിൽ നിയമപരമായി അവകാശം ഉണ്ട്. ഇത് തങ്ങളുടെ പൂർവ്വികർ വില കൊടുത്ത് വാങ്ങിയതാണ്. എന്ന പ്രദേശ വാസികളുടെ വാദം ജയരാജൻ പൂർണ്ണമായും തള്ളി.
വഖഫ് ഭൂമി പടച്ചോന്റെ സ്വത്താണെന്നും അത് വില കൊടുത്ത് വാങ്ങാൻ കഴിയില്ലെന്നും പി ജയരാജൻ വ്യക്തമാക്കി. എന്നാൽ പിണറായി വിജയൻ ഭരിക്കുന്നത് കൊണ്ട് ആരെയും ഇറക്കി വിടില്ലെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള രക്തസാക്ഷി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജൻ.
അതേസമയം വഖഫ് വിഷയത്തിൽ മുസ്‌ലിം ലീഗിനെതിരെയും പി ജയരാജൻ രൂക്ഷ വിമർശനം ഉന്നയിച്ചു. വഖഫ് സ്വത്ത് ഇസ്ലാം നിയമ പ്രകാരം പടച്ചോൻ്റെ സ്വത്താണ്, ഈ സ്വത്ത് ലീഗുകാർ വിറ്റു കാശാക്കി. വഖഫ് സ്വത്ത് ലീഗിൻ്റെ ജില്ലാ കമ്മിറ്റിക്ക് തുച്ഛമായ വിലക്ക് വരെ വിറ്റു. ഈ സ്വത്തുക്കൾ കണ്ടെത്താനാണ് വി.എസ്. സർക്കാർ കമ്മീഷനെ നിയമിച്ചത്. മുനമ്പത്ത് ഭൂമി കൈവശമുളവർ പറയുന്നത് ഈ ഭൂമി പണം കൊടുത്തു വാങ്ങി എന്നാണ്, അങ്ങനെ പണം കൊടുത്തു വാങ്ങാൻ പറ്റില്ല വഖഫ് ഭൂമിയെന്നും പി ജയരാജൻ പറഞ്ഞു.
മുനമ്പത്തെ ഭൂമി വഖഫ് സ്വത്താണെന്ന വഖഫ് ബോർഡിന്റെ വിധിയെ തുടർന്ന് ഭൂമി ക്രയവിക്രയം ചെയ്യാനാകാതെ നിരവധി കുടുംബങ്ങൾ ദുരിതത്തിലാണ്. പൂർവ്വികർ വില കൊടുത്ത് വാങ്ങിയ ഭൂമി ആരുടേയും ഔദാര്യമല്ലെന്നും, ഞങ്ങളുടെ അവകാശമാണെന്നുമാണ് മുനമ്പം നിവാസികളുടെ പ്രധാന വാദം. അന്തസ്സോടു കൂടി ജീവിക്കുവാൻ ശാശ്വതമായ പരിഹാരം വേണമെന്നാണ് മുനമ്പം നിവാസികളുടെ ആവശ്യം. എന്നാൽ ഇതിന് കടക വിരുദ്ധമായിട്ടുള്ള നിലപാടാണ് ഇപ്പോൾ പി ജയരാജന്റെ ഭാഗത്ത് നിന്നും വന്നിരിക്കുന്നത്.
Discussion about this post