പയ്യംപള്ളി: വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിന് നേരെ വിനോദ സഞ്ചാരത്തിന് വന്ന സംഘത്തിന്റെ ക്രൂരത. തർക്കത്തിനിടെ മധ്യസ്ഥത്തിന് വന്ന യുവാവിനെ മാരുതി സെലേറിയോ വണ്ടിയിൽ അറ കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട മാതൻ എന്ന ആളെയാണ് കാറിൽ സഞ്ചരിച്ചിരുന്നവർ റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരം ഇത്തരത്തിൽ യുവാവിനെ വലിച്ചിഴച്ചു എന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.
സംഭവത്തിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട് . ആദിവാസി യുവാവിനെ വലിച്ചിഴച്ച കാർ കണ്ടെത്താനായില്ല. KL 52 H 8733 എന്ന മാരുതി സെലേരിയോ കാറിനായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മാനന്തവാടി പയ്യംമ്പള്ളി കൂടൽ കടവിൽ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങൾ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയായിരിന്നു . ബഹളം കേട്ട് പ്രശ്നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തർക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനോരുങ്ങിയ യുവാവിനെ തടഞ്ഞതായിരിന്നു മാതൻ എന്ന ആദിവാസി യുവാവ്. ഇതിനെ തുടർന്ന് ഇദ്ദേഹത്തെ കാറിൽ ഇരുന്നവർ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു . അരയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ മാതനെ നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
Discussion about this post