ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിനെ യാചക വിമുക്ത നഗരമാക്കുകയെന്ന ലക്ഷ്യത്തോടെ ഒരുത്തിയെ നിയമം പ്രാബല്യത്തില്‍ വരുത്താന്‍ ഒരുങ്ങി ജില്ലാ ഭരണകൂടം. നൈറ്റ് മുതൽ ജില്ലയില്‍ യാചകർക്ക് പണം കൊടുക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തില്‍ വരും. ഇൻഡോറിൽ ഭിക്ഷാടനം നിരോധിച്ച് ജില്ലാ കളക്ടർ ആശിഷ് സിങ് ഉത്തരവിട്ടതിന് പിന്നാലെയാണ് നിയമം കര്‍ശനമാക്കാന്‍ ഒരുങ്ങുന്നത്.
ഡിസംബർ അവസാനം വരെ ഭിക്ഷാടനത്തിനെതിരെ ബോധവത്കരണം തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ജനുവരി ഒന്നിന് ശേഷം ആരെങ്കിലും ഭിക്ഷ നൽകുന്നത് ശ്രദ്ധയിൽപെട്ടാൽ അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. ഭിക്ഷ യാചിക്കുന്നത് തെറ്റാണെന്നും ഭിക്ഷ നൽകിക്കൊണ്ട് ഈ കുറ്റത്തിൽ ഇൻഡോറിലെ ജനങ്ങൾ പങ്കാളികളാകരുതെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
ഇൻഡോറിൽ ഭിക്ഷാടന മാഫിയ അതിശക്തമായ സാഹചര്യത്തിലാണ് കർശന നടപടിയുമായി ജില്ലാ ഭരണകൂടം രംഗത്ത് വന്നിരിക്കുന്നത്. ആളുകളെ ഭിക്ഷ യാചിക്കാൻ ഇരുത്തുന്ന മാഫിയകളെ നേരത്തെ പിടികൂടുകയും യാചകരെ പുനരധിവസിപ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് ഭിക്ഷാടനം അവസാനിപ്പിക്കാൻ കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പരിഷ്കാരം. ഇത് നടപ്പാക്കുന്ന രാജ്യത്തെ പത്ത് നഗരങ്ങളിൽ ഒന്നാണ് ഇൻഡോർ.
Discussion about this post