ബീജിംഗ്: അഴിമതി കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനെ തൂക്കിലേറ്റി ചൈന. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി നടത്തിയ ഉദ്യോഗസ്ഥനെതിരെയാണ് ശിക്ഷ നടപ്പിലാക്കിയത്. അനധികൃതമായി 3500 കോടി രൂപയാണ് സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ലീ ജിൻ പിംഗ് എന്ന 64 കാരൻ സമ്പാദിച്ചത്. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഹോഹോട്ട് സാമ്പത്തിക സാങ്കേതികവികസന മേഖലയുടെ മുൻ വർക്കിംഗ് കമ്മിറ്റി സെക്രട്ടറിയായിരുന്നു ഇയാൾ.
കുറ്റകൃത്യം സ്ഥിരീകരിച്ചതിനെ തുടർന്ന് 2022 ൽ തന്നെ ഇയാളെ തൂക്കിലേറ്റാൻ വിധിവന്നിരുന്നു. ഈവർഷം വിധി അപ്പീലിൽ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.സുപ്രീം പീപ്പിൾസ് കോടതിയുടെ അംഗീകാരത്തെ തുടർന്നാണ് ചൊവ്വാഴ്ച ലീയുടെ വധശിക്ഷ നടപ്പാക്കിയത്. ഇന്നർ മംഗോളിയയിലെ ഒരു കോടതിയാണ് വിധി നടപ്പാക്കിയത്.
ചൈനയുടെ ചരിത്രത്തിലെ ഒരു അഴിമതി കേസിൽ ഉൾപ്പെട്ട ഏറ്റവും വലിയ തുക എന്നാണ് രാജ്യത്തെ ഔദ്യോഗിക മാദ്ധ്യമങ്ങൾ നേരത്തേ ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതിരോധ മന്ത്രിമാരും ഡസൻ കണക്കിന് സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ പത്തുലക്ഷത്തിലേറെ പാർട്ടി ഭാരവാഹികളുമാണ് ശിക്ഷിക്കപ്പെടുകയും വിചാരണനേരിടുകയും ചെയ്തതെന്നാണ് വിവരം.












