വാഷിംഗ്ടൺ : ഓപ്പറേഷൻ എപ്പിക് ഫ്യൂറിയുടെ ഭാഗമായി നടന്ന ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചു. യുഎസ് സെൻട്രൽ കമാൻഡ് ആണ് വിവരം സ്ഥിരീകരിച്ചത്. അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. മറ്റു പലർക്കും ചെറിയ മുറിവുകളും ആഘാതങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിലും അവരെ തിരികെ ഡ്യൂട്ടിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് എന്നും യുഎസ് അറിയിച്ചു.
ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് യുഎസ് ഭരണകൂടം നാശനഷ്ടങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ശനിയാഴ്ച ആരംഭിച്ച ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നിരവധി ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയാണ് ടെഹ്‌റാൻ തിരിച്ചടിച്ചത്. പ്രധാനമായും മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം.









