ടി20 ലോകകപ്പിന്റെ സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ സഞ്ജു സാംസൺ ഓപ്പണറായി തുടരുന്നതിനെച്ചൊല്ലി ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ കൊഴുക്കുന്നു. റിങ്കു സിംഗിനെ പുറത്തിരുത്തി സഞ്ജുവിനെ ടോപ്പ് ഓർഡറിൽ കളിപ്പിക്കാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനത്തെ മുൻ താരം മുരളി കാർത്തിക് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
സഞ്ജുവിന്റെ ചെറിയ ഇന്നിംഗ്‌സുകളിൽ താൻ തൃപ്തനല്ലെന്ന് മുരളി കാർത്തിക് വ്യക്തമാക്കി. “സിംബാബ്‌വെക്കെതിരെ സഞ്ജു നേടിയ 15 പന്തിൽ 24 റൺസ് വലിയ നേട്ടമായി കാണാനാവില്ല. ഇത്തരം ചെറിയ സ്കോറുകൾ ആർക്കും നേടാം. സഞ്ജുവിനെപ്പോലെ കഴിവുള്ള ഒരു താരം വലിയ സ്കോറുകൾ നേടണമെന്നാണ് പ്രതീക്ഷിക്കുന്നത്. ചോദ്യം: സഞ്ജുവിന് വേണ്ടി റിങ്കു സിംഗിനെ മാറ്റിയത് എന്തിനാണ്? സൂര്യകുമാർ യാദവ് 25 റൺസ് എടുത്ത് പുറത്തായാൽ മാനേജ്‌മെന്റ് തൃപ്തരാകുമോ” അദ്ദേഹം പറഞ്ഞു.
എന്നാൽ റൺസിനേക്കാൾ ഉപരി സഞ്ജു നൽകുന്ന ഇംപാക്ടിനാണ് ടീം മുൻഗണന നൽകുന്നതെന്ന് മനോജ് തിവാരി പറഞ്ഞു. “ഈ ഇന്ത്യൻ ടീം എത്ര റൺസ് നേടി എന്നതിനേക്കാൾ എങ്ങനെ കളിച്ചു എന്നതിനാണ് പ്രാധാന്യം നൽകുന്നത്. പവർപ്ലേയിൽ സഞ്ജു നൽകുന്ന വേഗത്തിലുള്ള തുടക്കം ടീമിന് ഗുണകരമാണ്. കഴിഞ്ഞ 10 ഇന്നിംഗ്‌സുകളിൽ റിങ്കു സിംഗിന്റെ സ്ട്രൈക്ക് റേറ്റ് കുറവായിരുന്നു. ആ സ്ഥാനത്ത് വരുന്ന സഞ്ജുവിന്റെ പ്രകടനത്തെ പോസിറ്റീവ് ആയി കാണണം.” തിവാരി കൂട്ടിച്ചേർത്തു.
സിംബാബ്‌വെക്കെതിരായ മത്സരത്തിന് ശേഷം പരിശീലകൻ ഗൗതം ഗംഭീർ സഞ്ജുവിനെ പ്രത്യേകം അഭിനന്ദിച്ചിരുന്നു. ഡ്രസ്സിംഗ് റൂമിൽ വെച്ച് സഞ്ജുവിന്റെ ഇംപാക്ടിനെക്കുറിച്ച് ഗംഭീർ സംസാരിച്ചതും ശ്രദ്ധേയമായിരുന്നു. ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലും സഞ്ജു തന്റെ ഓപ്പണിംഗ് സ്ഥാനം നിലനിർത്തിയിട്ടുണ്ട്.












