ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ നിക്ഷേപം തിരിച്ചു ലഭിക്കാത്തതിനെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത കേസിൽ ഭീഷണി സന്ദേശം പുറത്ത്. ഭാര്യയുടെ ചികിത്സാർത്ഥം ബാങ്കിലെ തന്റെ നിക്ഷേപം തിരിച്ചു ചോദിച്ച വ്യാപാരിയെ സി പി എം നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദസന്ദേശം ആണ് പുറത്തു വന്നത്, നിക്ഷേപിച്ച തുക തിരിച്ചു കിട്ടില്ലെന്നറിഞ്ഞതിനെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്തിരുന്നു.
സിപിഎം മുൻ കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി യാണ് ഭീഷണിപ്പെടുത്തുന്നത് . താൻ ബാങ്കിൽ പണം ചോദിച്ച് എത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോൺ സംഭാഷണത്തിൽ പറയുന്നു. താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു.
എന്നാൽ ഇതിനു മറുപടിയായി ഈ മാസത്തെ പണത്തിൽ പകുതി നൽകിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യം എന്തെന്നാണ് സജി തിരിച്ച് ചോദിക്കുന്നത്. വിഷയം മാറ്റാൻ നോക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പറഞ്ഞ സജി, ‘പണി മനസ്സിലാക്കി തരാം’ എന്ന് സാബുവിനെ ഭീഷണിപ്പെടുത്തി. പണം തരാൻ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോൾ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്.
സാബു ബാങ്കിൽ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും. പ്രാഥമിക പരിശോധനയിൽ സാബുവും ജീവനക്കാരും തമ്മിൽ കയ്യേറ്റം ഉണ്ടായതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.








