ബെംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ചെയർമാൻ സ്ഥാനത്തേക്ക് പുതിയൊരു സാരഥി കൂടി എത്തിയിരിക്കുകയാണ്. ഐഎസ്ആർഒ) പുതിയ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായി ഡോ. വി നാരായണനെ നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതോടെ, ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക യുഗത്തിന് മറ്റൊരു തുടക്കമായിരിക്കുകയാണ്. എസ് സോമനാഥിന്റെ കാലാവധി അവസാനിക്കുന്ന ജനുവരി 14ന് അദ്ദേഹം ചുമതലയേൽക്കും.
തന്നിലേക്ക് വന്നിരിക്കുന്നത് വളരെ വലിയൊരു ഉത്തരവാദിത്വമാണെന്നാണ് വി നാരായണൻ പ്രതികരിച്ചത്. ഈ ചുമതല തന്നെ ഏൽപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും പ്രധാനപ്പെട്ട ഉത്തരവാദിത്വം ഏൽപ്പിച്ചതിന് പ്രധാനമന്ത്രിക്ക് അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തു.
‘ഞാൻ വളരെ സന്തോഷവാനാണ്. ഇതൊരു വലിയ ഉത്തരവാദിത്വമാണെന്ന് എനിക്കറിയാം. ചന്ദ്രയാൻ 4, ഗഗൻയാൻ ദൗത്യം, വീനസ് ഓർബിറ്റൽ മിഷൻ തുടങ്ങിയ ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള റോഡ് മാപ്പ് ഇതിനകം തന്നെ ഞങ്ങളുടെ കയ്യിലുണ്ട്. ഇങ്ങനെയൊരു സ്ഥാനത്തേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ദൗത്യം എന്നെ ഏൽപ്പിച്ചത്. അതിൽ അതിയായ നന്ദിയുണ്ട്’- വി നാരായണൻ അറിയിച്ചു.
ഐഎസ്ആർഒയിലെ ഓരോ അംഗങ്ങളും ഒന്നിച്ച് ചേർന്നാൽ, പിന്നെ സ്ഥാനങ്ങളെ കുറിച്ച് തങ്ങൾ ബോധവാന്മാരല്ല. കഠിനമായി പ്രയത്‌നിക്കുകയും ഏറ്റവും ബെസ്റ്റ് നൽകുകയുമാണ് തങ്ങളുടെ ലക്ഷ്യം. സത്യത്തിൽ ഇത്രയും വലിയ സ്ഥാനത്തേക്ക് എത്തുമെന്ന് സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎസ്ആർഒയുടെ പുതിയ സാരഥിയായ വി നാരായണന് നാല് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്താണുള്ളത്. ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയിൽ പല സുപ്രധാന സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഡോ. നാരായണൻ തന്റെ സ്‌കൂൾ വിദ്യാഭ്യാസവും ഹയർസെകണ്ടറിയും ഒന്നാം റാങ്കോട് കൂടിയും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ എഎംഐഇയും പൂർത്തിയാക്കി. ക്രയോജനിക്കിൽ ഒന്നാം റാങ്കോടെ എം.ടെക് പൂർത്തിയാക്കി. എയ്റോസ്പേസ് എഞ്ചിനീയറിംഗിൽ പിഎച്ച്.ഡിയും കരസ്ഥമാക്കിയിട്ടുണ്ട് .
റോക്കറ്റ് & സ്‌പേസ് ക്രാഫ്റ്റ് പ്രൊപ്പൽഷൻ വിദഗ്ധനായ ഡോ. വി നാരായണൻ 1984-ൽ ഐഎസ്ആർഒയിൽ ചേരുകയും കേന്ദ്രത്തിന്റെ ഡയറക്ടറാകുന്നതിന് മുമ്പ് വിവിധ പദവികളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ, നാലര വർഷക്കാലം, വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ (VSSC) സൗണ്ടിംഗ് റോക്കറ്റുകളുടെയും ഓഗ്മെന്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എഎസ്എൽവി), പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) എന്നിവയുടെ സോളിഡ് പ്രൊപ്പൽഷൻ ഏരിയയിലും പ്രവർത്തിച്ചു
2025 ജനുവരി 7-ന് കാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റി പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം രണ്ട് വർഷത്തേക്കാണ് അദ്ദേഹം സേവനമനുഷ്ഠിക്കുക. അദ്ദേഹം ഇപ്പോൾ വലിയമലയിലുള്ള ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന്റെ (എൽപിഎസ്സി) ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ്.
LPSC ഡയറക്ടർ എന്ന നിലയിൽ, ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ സുപ്രധാന ഘടകമായ GSLV Mk III നായി സിഇ20 ക്രയോജനിക് എഞ്ചിൻ വികസിപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എൽപിഎസ്സി 183 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റങ്ങളും കൺട്രോൾ പവർ പ്ലാന്റുകളും വിവിധ ഇസ്രോ ദൗത്യങ്ങൾക്കായി വിജയകരമായി പൂർത്തിയാക്കി. ആദിത്യ ബഹിരാകാശ പേടകം, GSLV Mk-III ദൗത്യങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ഇസ്രോ പ്രോജക്റ്റുകൾക്കുള്ള സുപ്രധാന സംഭാവനകൾ അദ്ദേഹത്തിന്റെ തായിട്ടുണ്ട്. അസ്ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ശ്രീ അവാർഡും ഐഐടി ഖരഗ്പൂരിൽ നിന്നുള്ള വിശിഷ്ട പൂർവവിദ്യാർത്ഥി അവാർഡും ഉൾപ്പെടെ നിരവധി അഭിമാനകരമായ അവാർഡുകൾ വി നാരായണന് ലഭിച്ചിട്ടുണ്ട്.
Discussion about this post