ന്യൂഡൽഹി: പൊണ്ണത്തടി കണക്കാക്കാൻ പുതിയ മാർഗ നിർദേശവുമായി ആരോഗ്യ വിദഗ്ധർ. മനുഷ്യന്റെ ഭാരം ആരോഗ്യകരമായതാണോ എന്ന് കണക്കാക്കാനാണ് പുതിയ വഴി കണ്ടെത്തിയിരിക്കുന്നത്. പ്രശസ്ത മെഡിക്കൽ ജേർണലായ ദി ലാൻസെറ്റ് ഡയബറ്റിസ് & എൻഡോക്രൈനോളജി സംഘടിപ്പിച്ച ആഗോള സെമിനാറിലാണ് പുതിയ നിർദേശം വന്നത്. വേൾഡ് ഒബെസിറ്റി ഫെഡറേഷൻ, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ, ബ്രിട്ടനിലെ റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് എന്നിവയുൾപ്പെടെ 76 സംഘടനകൾ പുതിയ രീതി അംഗീകരിച്ചു.
വർഷങ്ങളായി അമിതവണ്ണം കണക്കാക്കാൻ ഡോക്ടർമാർ ബോഡി മാസ് ഇൻഡക്സിനെയാണ് (ബിഎംഐ) ആശ്രയിച്ചിരുന്നത്. ഇനി മുതൽ ആന്തരികാവയവങ്ങളുടെ ആരോഗ്യകരമായ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയായിരിക്കും അമിത ഭാരമാണോയെന്ന് കണക്കാക്കുക.ഒരാളുടെ ബോഡി മാസ് 30KG/M2ൽ കൂടുതലാണ് ബിഎംഎസ് കണക്കാക്കിയത് എങ്കിൽ അതിനെ അമിതഭാരമായി കണക്കാക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. എന്നാൽ ഇനി മുതൽ ഇത്തരത്തിൽ അമിതഭാരത്തെ അളക്കാനാവില്ല.
ശരീരഭാരത്തെ മാത്രം ആശ്രയിക്കുന്നതിൽ നിന്ന് മാറി ഹൃദയാരോഗ്യവും മറ്റ് ആന്തരികാവയവങ്ങളുടെ പ്രവർത്തനവും കണക്കാക്കി പൊണ്ണത്തടി വിലയിരുത്തണം എന്നതാണ് പുതുക്കിയ മാർഗ നിർദേശം. വ്യക്തികളുടെ ഭാരം, ദൈനംദിന ജോലികൾ നിർവഹിക്കാനുള്ള ഒരു വ്യക്തിയുടെ കഴിവ്, അവയവങ്ങളുടെ ആരോഗ്യം എന്നിവയിലൂടെ ആരോഗ്യകരമായ ശരീരഭാരമാണോ അല്ലയോ എന്ന് വിലയിരുത്തണമെന്നാണ് ഇതിൽ പറയുന്നത്.
ഉദാഹരണത്തിന്, ഹൃദയം എത്ര നന്നായി പ്രവർത്തിക്കുന്നു?. ശ്വാസകോശം സാധാരണപോലെ പ്രവർത്തിക്കുന്നുണ്ടോ?. രോഗികൾ അരക്കെട്ടിന്റെ ചുറ്റളവ് മറ്റ് അവയവങ്ങളുടെ പ്രവർത്തന ക്ഷമത എന്നിവ നിർബന്ധമായും പരിശോധിച്ച ശേഷം മാത്രമേ അമിത ഭാരം കണക്കാക്കാൻ സാധിക്കുകയുള്ളൂ. എല്ലാ പരിശോധനയും പോസിറ്റീവ് ആണെങ്കിൽ മാത്രമേ ഒരു വ്യക്തിക്ക് വൈദ്യശാസ്ത്രപരമായി പൊണ്ണത്തടിയുണ്ടോ ഇല്ലയോ എന്ന് വിലയിരുത്താനും കഴിയൂ. അല്ലാത്തപക്ഷം അവരെ പ്രീ-ക്ലിനിക്കൽ പൊണ്ണത്തടി ഉള്ളവരായി തരംതിരിക്കും.പ്രായമോ ലിംഗമോ പരിഗണിക്കാതെ വ്യക്തികളുടെ ആരോഗ്യം കണക്കാക്കാൻ ഇതുവഴി സാധിക്കുന്നതാണ്.
Discussion about this post