വയനാട്: വിധവയായ ആദിവാസി സ്ത്രീയെ ഭീഷണിപ്പെടുത്തി രണ്ടുവർഷത്തോളം ലൈംഗികപീഡനത്തിന് ഇരയാക്കിയതായി പരാതി. കാട്ടിക്കുളം പനവല്ലി സ്വദേശിയായ 43കാരിയാണ് പോലീസിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടിക്കുളം പുളിമൂട് കുന്ന് സ്വദേശി വർഗീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് തിരുനെല്ലി പൊലീസ് അന്വേഷണം തുടങ്ങി.
2023 മുതലാണ് പീഡനം ആരംഭിച്ചതെന്ന് പരാതിയിൽ പറയുന്നു. മകൾക്ക് വിവാഹാലോചനയുമായാണ് വർഗീസ് സ്ത്രീയെ സമീപിക്കുന്നത്. 2023 ഏപ്രിലിൽ മകളുടെ വിവാഹം കഴിഞ്ഞു. തുടർന്ന് സ്ത്രീ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഇതിനിടെയാണ് വർഗീസ് എത്തി പീഡിപ്പിച്ചത്.തനിക്ക് ഇടയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടാകാറുള്ളതും പ്രതി ദുരുപയോഗം ചെയ്തു.
സുഹൃത്തായ മന്ത്രവാദി നൽകിയതാണെന്ന് പറഞ്ഞ് വർഗീസ് ചരട് കൊണ്ടുവന്ന് തന്റെ കയ്യിൽകെട്ടി. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. കുടുംബത്തിലെ ഒരാൾ മരിച്ചാൽ ബാക്കിയുള്ളവരും ഒന്നൊന്നായി മരിക്കുമെന്നും വർഗീസ് പറഞ്ഞു.ഇതോടെയാണ് മകളെ വിവരം അറിയിച്ചത്. മകൾ എത്തിയശേഷമാണ് പരാതി നൽകിയത്. എന്നാൽ പരാതി ഒത്തു തീർപ്പാക്കാമെന്നും 6000 രൂപ നൽകാമെന്നും അറിയിച്ച് വർഗീസ് ഉൾപ്പെടെയുള്ളവർ തന്നെക്കൊണ്ട് ഒപ്പിട്ടു വാങ്ങിയെന്നും സ്ത്രീ പറഞ്ഞു.
Discussion about this post