ലഖ്‌നൗ : പരിപാവനമായ മഹാകുംഭത്തിൽ പ്രാർത്ഥനകളോടെ പങ്കെടുത്ത് ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയും കുടുംബവും. സംഗമസ്ഥാനത്ത് അദ്ദേഹം ഗംഗാ ആരതി നടത്തുകയും ബഡേ ഹനുമാൻ ക്ഷേത്രം സന്ദർശിക്കുകയും ചെയ്തു. ഭാര്യ പ്രീതി അദാനി, മകൻ കരൺ, അദ്ദേഹത്തിന്റെ ഭാര്യ പരിധി, ഇളയ മകൻ ജീത് എന്നിവർക്കൊപ്പമാണ് ഗൗതം അദാനി ഗംഗാ ആരതിയിൽ പങ്കുകൊണ്ടത്.
ഇസ്‌കോൺ ക്യാമ്പിൽ എത്തിയ ഗൗതം അദാനി ഭക്തർക്ക് പ്രസാദ വിതരണം നടത്തുകയും ചെയ്തു. ഇതിനുശേഷമാണ് അദ്ദേഹം ബഡേ ഹനുമാൻജിയുടെ ക്ഷേത്രത്തിലെത്തി ദർശനവും ആരാധനയും നടത്തിയത്. മഹാകുംഭത്തിന് എത്താൻ കഴിഞ്ഞത് തന്റെ ഏറ്റവും വലിയ ഭാഗ്യമാണ് എന്നാണ് അദാനി വിശേഷിപ്പിച്ചത്.
മഹാകുംഭമേളയുടെ നടത്തിപ്പിനെ ഏറ്റവും മികച്ചതെന്ന് പ്രശംസിച്ച അദാനി ഉത്തർപ്രദേശ് സർക്കാരിനെയും അഭിനന്ദനങ്ങൾ അറിയിച്ചു.
മാനേജ്‌മെൻ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വലിയ പാഠങ്ങളാണ് മഹാകുംഭമേളയുടെ ക്രമീകരണങ്ങളിലൂടെ നൽകുന്നത് എന്നും എല്ലാവരും ഇവിടെയെത്തി അത് അനുഭവിച്ച് അറിയണമെന്നും ഗൗതം അദാനി വ്യക്തമാക്കി.
“പ്രയാഗ്‌രാജിൽ എത്തിച്ചേർന്നപ്പോൾ ലോകത്തിൻ്റെ മുഴുവൻ വിശ്വാസവും സേവന മനോഭാവവും സംസ്‌കാരങ്ങളും ഗംഗ മാതാവിൻ്റെ മടിത്തട്ടിൽ ലയിച്ചതുപോലെ തോന്നി.
കുംഭത്തിൻ്റെ മഹത്വവും ദിവ്യത്വവും കാത്തുസൂക്ഷിക്കുന്ന സന്യാസിമാർ, കൽപവാസികൾ, ഭക്തർ എന്നിവരെ സേവിക്കാൻ തയ്യാറായ ഭരണാധികാരികൾക്കും ശുചീകരണ തൊഴിലാളികൾക്കും സുരക്ഷാ സേനയ്ക്കും ഞാൻ പൂർണ്ണഹൃദയത്തോടെ നന്ദി പറയുന്നു. ഗംഗാ മാതാവിൻ്റെ അനുഗ്രഹം നമുക്കെല്ലാവർക്കും ഉണ്ടാകട്ടെ” എന്ന് ഗൗതം അദാനി തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിൽ സൂചിപ്പിച്ചു.
Discussion about this post