ന്യൂഡല്‍ഹി: ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്ന ധാക്കയിലെ അധികൃതരുടെ സമീപകാല പ്രസ്താവനകളെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ ഇന്ത്യയിലെ ആക്ടിംഗ് ഹൈക്കമ്മീഷണർ മുഹമ്മദ് നൂറൽ ഇസ്ലാമിനെ വിളിച്ചുവരുത്തി ഇന്ത്യ. ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ധാക്കയിലെ വസതി പ്രതിഷേധക്കാര്‍ തീയിട്ട് തകര്‍ത്തതിന് പിന്നാലെയാണ് വീണ്ടും പ്രശ്‌നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. ബംഗ്ലാദേശിന്റെ ആഭ്യന്തര ഭരണ പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യയെ ഉത്തരവാദികളാക്കുന്നതിലെ കടുത്ത പ്രതിഷേധം രാജ്യം അറിയിച്ചു.
ധാക്കയിലെ അധികൃതരുടെ സമീപകാല പ്രസ്താവനകളെ തുടര്‍ന്ന്
ഇന്ത്യയിലെ ബംഗ്ലാദേശ് ആക്ടിംഗ് ഹൈക്കമ്മീഷണർ എംഡി നൂറൽ ഇസ്ലാമിനെ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ബംഗ്ലാദേശുമായി മികച്ചതും, പരസ്പര പ്രയോജനകരമായ ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നു. സമീപകാല ഉന്നതതല യോഗങ്ങളില്‍ പലതവണ ഇക്കാര്യം രാജ്യം ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, ബംഗ്ലാദേശ് അധികാരികള്‍ പതിവായി ഇന്ത്യയെ മോശമായി ചിത്രീകരിക്കുകയും അവരുടെ ആഭ്യന്തര ഭരണ പ്രശ്‌നങ്ങള്‍ക്ക് നമ്മെ ഉത്തരവാദികളാക്കുകയും ചെയ്യുന്നത് ഖേദകരമാണ്’ – ബംഗ്ലാദേശ് ആക്ടിംഗ് ഹൈക്കമ്മീഷണർക്ക് നല്‍കിയ മറുപടിയിലെ വിശദാംശങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ജയ്‌സ്വാള്‍ അറിയിച്ചു.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പരാമർശങ്ങൾ വ്യക്തിപരമാണ്. അതിൽ ഇന്ത്യയ്ക്ക് ഒരു പങ്കുമില്ല. അവരുടെ പ്രസ്താവനകളെ ഇന്ത്യയുടെ നിലപാടുമായി കൂട്ടിക്കുഴയ്ക്കുന്നത് ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് നല്ലതല്ല. ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണകരമായ ബന്ധം ഉണ്ടാക്കിയെടുക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് ശ്രമിക്കുമ്പോള്‍ അന്തരീക്ഷം വഷളാക്കാതെ ബംഗ്ലാദേശും സമാനമായി പ്രവര്‍ത്തിക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും രണ്‍ധീര്‍ ജയസ്വാള്‍ കൂട്ടിച്ചേര്‍ത്തു.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെതിരെ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കാൻ ഹസീന ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ധാക്കയിലെ ഇന്ത്യയുടെ ആക്ടിങ് ഹൈകമ്മീഷണറെ കടുത്ത പ്രതിഷേധം അറിയിച്ചത്. ഷെയ്ഖ് ഹസീനയുടെ തെറ്റായതും കെട്ടിച്ചമച്ചതുമായ അഭിപ്രായമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകള്‍ ”ബംഗ്ലാദേശില്‍ അസ്ഥിരതയുണ്ടാക്കുന്നുവെന്നും ഇത്തരം പരാമർശങ്ങൾ നടത്തുന്നതിൽനിന്ന് ഹസീനയെ തടയുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാനും ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു.
ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ധാക്കയിലെ വസതി പ്രതിഷേധക്കാര്‍ തീയിട്ട് തകര്‍ത്തതിന് പിന്നാലെയായിരുന്നു ഹസീനയുടെ പ്രതികരണം. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരത്തിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലമായ 32 ധൻമോണ്ടി വസതിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യമെന്താണെന്ന് ഷെയ്ഖ് ഹസീന ചോദിച്ചു.
‘എന്തിനാണ് ഒരു വീടിനെ ഭയപ്പെടുന്നത്? ഞാൻ ബംഗ്ലാദേശിലെ ജനങ്ങളിൽ നിന്ന് നീതി തേടുകയാണ്. എന്റെ രാജ്യത്തിനായി ഞാൻ ഒന്നും ചെയ്തിട്ടില്ലേ? പിന്നെ എന്തിനാണ് ഇത്ര അനാദരവ്? എന്റെ സഹോദരിയും ഞാനും മുറുകെ പിടിച്ചിരിക്കുന്ന ഒരേയൊരു ഓർമ്മ തുടച്ചുനീക്കപ്പെട്ടിരിക്കുകയാണ്. നിങ്ങൾക്കൊരു കെട്ടിടം പൊളിക്കാൻ കഴിഞ്ഞേക്കും, പക്ഷേ ചരിത്രത്തെ മായ്ക്കാൻ കഴിയില്ല’- കണ്ണീരോടെ ഹസീന പറഞ്ഞു. ‘ചരിത്രം ഇതിനെല്ലാം കണക്കു ചോദിക്കുമെന്ന് ഓർമ്മിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി.
തന്റെ പ്രസംഗത്തിനിടെ, മുൻകാല കൊലപാതക ശ്രമങ്ങളെക്കുറിച്ചും ഹസീന ഓർമ്മിച്ചു. ‘ഈ ആക്രമണങ്ങളിൽ നിന്നെല്ലാം അല്ലാഹു എന്നെ ജീവനോടെ രക്ഷിച്ചിട്ടുണ്ടെങ്കിൽ, അതിനർത്ഥം എനിക്ക് എന്തോ ജോലി ബാക്കിയുള്ളതുകൊണ്ടാകും. അല്ലെങ്കിൽ, എനിക്ക് എങ്ങനെ ഇത്രയധികം തവണ മരണത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. ഇത്തവണ മുഹമ്മദ് യൂനുസിന്റെ പദ്ധതി എന്നെയും എന്റെ സഹോദരിയെയും കൊല്ലുക എന്നതായിരുന്നു’- ഹസീന തുറന്നടിച്ചു.
സ്ഥാപനങ്ങൾ തീവ്രവാദികളുടെ കൈകളിൽ ഏൽപ്പിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. രാഷ്ട്രീയ ശക്തികളാൽ പലരും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അവർ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.
ക്വാട്ട പ്രസ്ഥാനത്തെ തുടർന്നുണ്ടായ അക്രമത്തിൽ യഥാർത്ഥ വിദ്യാർത്ഥികൾക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയ ഹസീന നിങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തീവ്രവാദികൾക്ക് കൈമാറരുതെന്നും മുന്നറിയിപ്പ് നൽകി. താൻ സ്ഥാനമൊഴിഞ്ഞതിന് ശേഷം, വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങൾ ഉൾപ്പെടെ നിരവധി ഭരണപരാജയങ്ങൾ ഉണ്ടായി.
വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് പാഠപുസ്തകങ്ങൾ പോലും കിട്ടാതെയായി.ച കായികരംഗത്ത് സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ചം അവർ ആശങ്ക പ്രകടിപ്പിച്ചു. താൻ രാജ്യം വിട്ടതിനെ തുടർന്ന്, പോലീസ് ഉദ്യോഗസ്ഥർക്കും അവാമി ലീഗ് അനുയായികൾക്കും നേരെ പൊട്ടിപ്പുറപ്പെട്ട അക്രമത്തെക്കുറിച്ചും ഹസീന എടുത്തുപറഞ്ഞു. ഇത് ക്രമസമാധാനത്തിനു നേരെയുള്ള ആക്രമണമാണെന്ന് അവർ കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങൾ രാജ്യത്തെ അസ്ഥിരപ്പെടുത്തുകയും ജനാധിപത്യ ഭരണത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്നും ഹസീന വ്യക്തമാക്കി.
Discussion about this post