ലക്‌നൗ: പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭ മേളയെ അധിഷേപിച്ച പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനർജിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 56 കോടിയാളുകൾ ഇതുവരെ പുണ്യസ്‌നാനം നടത്തിയ കുംഭമേളയെ കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മമത ബാനർജി ഉന്നയിക്കുന്നത്. 56 കോടിയാളുകളുടെ വിശ്വാസത്തിൽ തൊട്ടാണ് കളിക്കുന്നതെന്നും തുറന്നടിച്ചു.
ജനുവരി 29ന് നടന്ന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 30 പേരുടെയും കുംഭമേളയിലേക്ക് വരുന്നതിനിടെ റോഡപകടത്തിൽ മരിച്ചവരുടെയും കുടുംബങ്ങൾക്കും മുഖ്യമന്ത്രി അനുശോചനമറിയിച്ചു. സർക്കാർ എന്നും അവർക്കൊപ്പമുണ്ടാകുമെന്നും കഴിയുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ഈ അപകടങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നത് എങ്ങനെയാണ് ഉചിതമാകുകയെന്ന് യോഗി ചോദിച്ചു. സംസ്ഥാനത്തെ ബിജെപി സർക്കാരിന് ഈ നൂറ്റാണ്ടിലെ മഹാകുംഭമേളയിൽ പങ്കുചേരാൻ സാധിച്ചത് മഹാ ഭാഗ്യമായാണ് കണക്കാക്കുന്നത്. എല്ലാ തെറ്റായ പ്രചാരണങ്ങളെയും അവഗണിച്ചുകൊണ്ട് ഈ രാജ്യവും ലോകം തന്നെയും കുംഭമേളയിൽ പങ്കെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാകുംഭമേളയ്‌ക്കെതിരെയുള്ള മമത ബാനർജിയുടെ അധിക്ഷേപ പരാമർശം വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. പ്രയാഗ്രാജിലേത് മൃത്യു കുംഭം അതായത് മരണത്തിന്റെ കുംഭം ആണെന്നായിരുന്നു മമതയുടെ അധിക്ഷേപം. വിഐപികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുമ്പോൾ, ദരിദ്രർക്ക് അവശ്യ സൗകര്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന് മമത ബാനർജി ആരോപിച്ചു.
നിയമസഭയുടെ ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മമത ബാനർജി കുംഭമേളയ്ക്കെതിരെ രംഗത്തെത്തിയത്. പ്രയാഗ്രാജിൽ നടക്കുന്ന മഹാ കുംഭമേളയ്ക്ക് ശരിയായ ആസൂത്രണമില്ലെന്ന ആരോപിച്ച അവർ, രാജ്യത്തെ വിഭജിക്കാൻ അവർ മതം വിൽക്കുകയാണെന്നും കുറ്റപ്പെടുത്തി. ഇതാണ് ‘മൃത്യു കുംഭം’. ഞാൻ മഹാ കുംഭത്തെ ബഹുമാനിക്കുന്നു, പുണ്യ ഗംഗാ മാതാവിനെയും ഞാൻ ബഹുമാനിക്കുന്നു. പക്ഷേ ആസൂത്രണമൊന്നുമില്ല. എത്ര പേരെ രക്ഷപ്പെടുത്തി? സമ്പന്നർക്കും വിഐപികൾക്കും ഒരു ലക്ഷം രൂപ വരെ നൽകിയാൽ ക്യാമ്പുകൾ (ടെന്റുകൾ) ലഭിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ട്. എന്നാൽ ദരിദ്രർക്ക് കുംഭമേളയിൽ ഒരു ക്രമീകരണവുമില്ലെന്ന് പറഞ്ഞു.
ഇതിന് പിന്നാലെ മമതയുടെ അധിക്ഷേപ പരാമർശത്തെ വിമർശിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. മമത ബാനർജിയുടെ പരാമർശം ഹിന്ദുക്കൾക്കെതിരായ ആക്രമണമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ഹിന്ദു പാരമ്പര്യങ്ങളോട് മമത എല്ലായ്പ്പോഴും’അവജ്ഞയും ശത്രുതയും’ പുലർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ബിജെപി, ഒരു സമുദായത്തോടുള്ള പ്രീണനവും മറ്റൊരു സമുദായത്തോടുള്ള കടുത്ത ശത്രുതയും ചേർന്ന അവരുടെ ‘കാപട്യം’ അവരുടെ അഭിപ്രായ പ്രകടനങ്ങളിലൂടെ തുറന്നുകാട്ടപ്പെടുന്നുവെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു.
സംഭവം വിവാദമായതോടെ, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മമതയ്ക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി.ഹിന്ദു സമൂഹത്തോടും, സന്യാസ സമൂഹത്തോടും ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. അൽപ്പം മുമ്പ്, നിയമസഭയിൽ വച്ച് മുഖ്യമന്ത്രി മമത ബാനർജി ഇത് മഹാ കുംഭമല്ല, ‘മൃത്യു കുംഭം’ ആണെന്ന് പറഞ്ഞു. ഹിന്ദുക്കൾക്കെതിരായ ഈ ആക്രമണത്തിനെതിരെ, മഹാ കുംഭത്തിൽ നിങ്ങളുടെ ശബ്ദം ഉയർത്തുക. നിങ്ങൾ ഒരു യഥാർത്ഥ ഹിന്ദുവാണെങ്കിൽ, രാഷ്ട്രീയത്തിന് അതീതമായി ഉയർന്നുവന്ന് മമത ബാനർജിയുടെ ഈ വാക്കുകളെ ശക്തമായി എതിർക്കുകയെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
Discussion about this post