ന്യൂഡൽഹി: ട്രെയിനിനെക്കാൾ വേഗതയിലാണ് ഭാരത്തിന്റെ റെയിൽവേ മേഖല കുതിയ്ക്കുന്നത് എന്ന് വ്യക്തമാക്കി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 68 റെയിൽവേ ഡിവിഷനുകളിൽ 49 ഡിവിഷനുകളിലെയും ട്രെയിനുകൾ കൃത്യമായി ഓടുന്നുണ്ട്. റെയിൽവേ രംഗത്ത് അഭിമാനിക്കുന്ന നിരവധി നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത് എന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.
49 ഡിവിഷനുകളിൽ സർവ്വീസ് നടത്തുന്നവയിൽ 80 ശതമാനം ട്രെയിനുകളും കൃത്യസമയത്ത് ഓടിയെത്താൻ ശ്രമിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ റിപ്പോർട്ടുകൾ പ്രകാരം വലിയ മാറ്റങ്ങളാണ് റെയിൽവേ മേഖലയിൽ ഉണ്ടായിട്ടുള്ളത്. ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് കൂടുതൽ ട്രെയിൻ സർവ്വീസുകൾ രാജ്യത്ത് ആരംഭിച്ചു. കോവിഡിന് മുൻപ് സർവ്വീസ് നടത്തിയിരുന്നതിനെക്കാൾ കൂടുതൽ ട്രെയിനുകൾ ശേഷം സർവ്വീസ് നടത്തുന്നുണ്ട്. പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകുന്നതിൽ റെയിൽവേ പ്രതിജ്ഞാബദ്ധരാണെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.
ട്രെയിനുകൾ യഥാസമയം ഓടിയെത്തിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിൽ റെയിൽവേ വിജയം കണ്ടു. അത്യാധുനിക സിഗ്നലിംഗ് സംവിധാനവും, റിയൽ ടൈം മോണിറ്ററിംഗും ആണ് ഇത് സാദ്ധ്യമാക്കിയത്. ഇതിന് പുറമേ എഐ സാങ്കേതിക വിദ്യയും റെയിൽവേ ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. നിലവിൽ 13,000 പാസഞ്ചർ ട്രെയിനുകൾ ആണ് സർവ്വീസ് നടത്തുന്നത്. ഇതിൽ 4,111 മെയിലും എക്‌സ്പ്രസും, 3,313 പാസഞ്ചർ ട്രെയിനുകളും ഉൾപ്പെടുന്നു.
റെയിൽവേ സ്റ്റേഷനുകളുടെ ആധുനിക വത്കരണത്തിലും നിർണായക നേട്ടം കൈവരിക്കാൻ റെയിൽവേയ്ക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. 129 റെയിൽവേ സ്റ്റേഷനുകൾ ഇതിനോടകം തന്നെ മോഡേൺ ആക്കി. അടുത്ത വർഷത്തോട് കൂടി ബാക്കിയുള്ള റെയിൽവേ സ്‌റ്റേഷനുകളിൽ സൗകര്യങ്ങൾ വിപുലമാക്കും.
മോഡേൺ ഹൈ- സ്പീഡ് ട്രെയിനുകൾ എന്നുള്ള ഇന്ത്യയുടെ സ്വപ്‌നത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് ബുള്ളറ്റ് ട്രെയിൻ പ്രൊജക്ട്. ഭാവി തലമുറയ്ക്ക് ഇത് വലിയ മുതൽകൂട്ട് ആകും. ഡീസൽ ട്രെയിനുകളിൽ നിന്നും ഇലക്ട്രിക് ട്രെയിനുകളിലേക്കുള്ള പരിവർത്തനം വിപ്ലവകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post