ഭാരതീയ ശൂന്യാകാശ പര്യവേഷണത്തിൽ ആവേശകരമായ വെളിപ്പെടുത്തലുമായി ഐഎസ്ആർഒ ചെയർമാൻ. 2035ൽ ഇന്ത്യ സ്വന്തമായ ബഹിരാകാശ നിലയം ഉണ്ടാക്കും. 2040ൽ ഭാരതീയർ ചന്ദ്രനിൽ ഇറങ്ങുമെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ.വി.നാരായണൻ വ്യക്തമാക്കി.
2035ൽ ൽ ജപ്പാൻ ഇന്ത്യ സംയുക്ത പദ്ധതിയായ ചന്ദ്രയാൻ 5ൻറെ വിക്ഷേപണത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയതായി അദ്ദേഹം വെളിപ്പെടുത്തി. ചന്ദ്രോപരിതലത്തിൽ 350 കിഗ്രാം ഭാരമുള്ള റോവർ എത്തിക്കുക എന്നതാണ് ചന്ദ്രയാൻ 5 ൻറെ ദൌത്യം. 2035ൽ ഇന്ത്യയുടെ അഭിമാന പദ്ധതിയായ സ്വന്തം ബഹിരാകാശ നിലയവും പൂർത്തിയാക്കും. അതോടൊപ്പം ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി കുലശേഖരപട്ടണത്ത് പുതിയ വിക്ഷേപണകേന്ദ്രം സ്ഥാപിക്കും. പുതിയ ചെയർമാനായി സ്ഥാനമേറ്റതിന് ശേഷം ചെന്നൈയിൽ നൽകിയ സ്വീകരണത്തിലാണ് പുതിയ പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തിയത്.
2040 ഓടെ ഭാരതീയർ ചന്ദ്രനിൽ കാലുകുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ രണ്ട് പദ്ധതികളും ആസൂത്രണം ചെയ്തിരിക്കുന്നത്. കേന്ദ്രസർക്കാരും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തപരമായ ഇടപെടലുകളും ഐഎസ്ആർഒ യ്ക്ക് നൽകിയ കുതിപ്പിനെ അദ്ദേഹം പ്രശംസിച്ചു.
ചന്ദ്രയാൻ 3ൻറെ വിജയത്തിന് ശേഷം 131 ഉപഗ്രഹ വിക്ഷേപണങ്ങളാണ് ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയത്. ചന്ദ്രയാൻ 2 വേണ്ടത്ര വിജയം കണ്ടില്ലെങ്കിലും മനോവീര്യം നഷ്ടപ്പെടാതെ മറ്റെല്ലാം പദ്ധതികളും പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ നൽകിയ പിന്തുണയെ അദ്ദേഹം എടുത്തു പറഞ്ഞു.
ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ എന്ന പേരിൽ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുന്നതോടെ ഭാവിയിലുള്ള എല്ലാ പര്യവേഷണങ്ങൾക്കും നമ്മൾ സ്വയം പര്യാപ്തരാകും. അതോടു കൂടി ഇന്ത്യൻ ബഹിരാകാശ യാത്രികർക്ക് പര്യവേഷണങ്ങൾ എളുപ്പമാകും.
കഴിഞ്ഞ ഒരു ദശാബ്ദത്തിൽ മറ്റു രാജ്യങ്ങളുടേത് ഉൾപ്പെടെ 433 ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ വിക്ഷേപിച്ചത്. ഇതിൽ മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത 93 ശതമാനം വിജയനിരക്കുമുണ്ട്. അമേരിക്കയും ബ്രിട്ടനും സിംഗപ്പൂരും ഇസ്രയേലും ഉൾപ്പെടെയുള്ള അവരുടെ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വഴി വിക്ഷേപണം ചെയ്യുന്നുണ്ട്. ചാന്ദ്ര പദ്ധതികളോടൊപ്പം സൂര്യനെ പറ്റി പഠിക്കാനുള്ള സൌര ഗവേഷണ പദ്ധതികളും ഭാരതത്തിൽ പുരോഗമിക്കുകയാണ്.
സൌര ഗവേഷണത്തിന് മാത്രമായി ഒരു ഉപഗ്രഹം വിക്ഷേപിച്ചതോടെ സൌര ഗവേഷണത്തിൽ ലോകത്തെ വിരലിലെണ്ണാവുന്ന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. ഫെബ്രുവരിയിൽ തറക്കില്ലിട്ട കുലശേഖപട്ടണത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഇത് പൂർത്തായാകുന്നതോടെ ഇന്ത്യയുടെ ചെറു ഉപഗ്രഹ വിക്ഷേപണങ്ങൾ( small satellite launch vehicle ) (എസ്എസ്എൽവി) അവിടെ നിന്നാകും. ഇതോടെ ആഗോള ഉപഗ്രഹ വിക്ഷേപണ വിപണിയിൽ ഇന്ത്യ മുൻനിരയിലേക്ക് എത്തപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post