അയർലൻഡിനെതിരായ ട്വന്റി-20 പരമ്പരയിലെ അപ്രതീക്ഷിത വൈറ്റ്‌വാഷിന് (0-2) പിന്നാലെ ഇന്ത്യൻ ടീമിനെതിരെ ഉയർന്ന കടുത്ത വിമർശനങ്ങൾക്ക് മറുപടിയുമായി ഇതിഹാസ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. കൗമാര വിസ്മയം വൈഭവ് സൂര്യവംശിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിനെച്ചൊല്ലി ആരാധകർ രോഷാകുലരായ പശ്ചാത്തലത്തിലാണ് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ ശക്തമായ നിലപാട് വ്യക്തമാക്കിയത്.
അയർലൻഡിൽ ഏറ്റ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ സഞ്ജു സാംസൺ, അഭിഷേക് ശർമ്മ എന്നിവരെ പുറത്തിരുത്തി വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമായിരുന്നു എന്ന ആരാധകരുടെ ആവശ്യത്തെ അശ്വിൻ പൂർണ്ണമായി തള്ളി. കേവലം രണ്ട് മത്സരങ്ങളിലെ പരാജയം കൊണ്ട് സഞ്ജുവും അഭിഷേകും മോശം കളിക്കാരാകുന്നില്ലെന്ന് അശ്വിൻ ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ 2026 ടി20 ലോകകപ്പ് കിരീടധാരണത്തിൽ നിർണ്ണായക പങ്കുവഹിച്ചവരാണ് ഇരുട്ടടിയേറ്റ ഈ രണ്ട് താരങ്ങളെന്നും കഴിഞ്ഞ രണ്ട് വർഷമായി അവർ ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. (പരമ്പരയിൽ അഭിഷേക് 49, 0 എന്നിങ്ങനെയും സഞ്ജു 5, 0 എന്നിങ്ങനെയുമാണ് സ്കോർ ചെയ്തത്.
കോച്ചിന്റെ സ്ഥാനത്തെ ഒരു പിതാവിനോട് ഉപമിച്ചുകൊണ്ട് അശ്വിൻ പറഞ്ഞത് ഇങ്ങനെയാണ്: “നമ്മൾ രണ്ട് കളി തോറ്റു. അതുകൊണ്ട് സഞ്ജുവും അഭിഷേകും മോശം കളിക്കാരാകുമോ? അവർക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നമുക്കറിയാം. ടീമിന് ആവശ്യമുള്ളതുകൊണ്ട് മാത്രമായിരിക്കണം ഒരു കളിക്കാരനെ ഇലവനിൽ ഉൾപ്പെടുത്തേണ്ടത്. അല്ലാതെ അയാളുടെ സ്റ്റാർഡം കൊണ്ടോ, കഴിഞ്ഞ കുറച്ചുമാസങ്ങളിലെ പ്രകടനം കൊണ്ടോ ആകരുത്. വൈഭവിനെ കളിപ്പിക്കാൻ വേണ്ടി ഇതിൽ ആരെ നിങ്ങൾ ഒഴുവാക്കും? ഒരു ടീമിന്റെ കോച്ച് ഒരു പിതാവിനെപ്പോലെ എല്ലാവരെയും ഒരേപോലെ കാണണം. അവിടെ മുൻഗണനകളോ പ്രിയപ്പെട്ടവരോ ഉണ്ടാകാൻ പാടില്ല.”
15-ഓ 16-ഓ വയസ്സുള്ളതുകൊണ്ട് മാത്രം വൈഭവിന് പ്രത്യേക പരിഗണന നൽകാനാകില്ലെന്ന് അശ്വിൻ വ്യക്തമാക്കി. “വീട്ടിലെ ഏറ്റവും ചെറിയ കുട്ടി എപ്പോഴും എല്ലാവരുടെയും പ്രിയപ്പെട്ടവനായിരിക്കും. പക്ഷേ കളിയിൽ കാര്യങ്ങൾ അങ്ങനെയല്ല നടക്കുന്നത്, അവിടെ ശരിയായ തീരുമാനങ്ങളാണ് എടുക്കേണ്ടത്. വൈഭവിനെ ടീം സ്ക്വാഡിൽ ഉൾപ്പെടുത്തിയത് തന്നെ വലിയ കാര്യമാണ്. അതിൽ ഒരു തെറ്റുമില്ല. അവൻ ഡ്രെസ്സിങ് റൂമിലിരുന്ന് വെള്ളം ചുമക്കുന്നു എന്ന് പറഞ്ഞ് ആക്ഷേപിക്കേണ്ട കാര്യമില്ല, സീനിയർ കളിക്കാർക്കൊപ്പം സ്ക്വാഡിൽ ഇരിക്കുന്നതിലൂടെ അവൻ ഒട്ടനവധി കാര്യങ്ങളാണ് പഠിക്കുന്നത്. ഞാൻ മുൻപ് ഒരു ബോൾ ബോയ് ആയിരുന്നിട്ടുണ്ട്.”
ഐപിഎല്ലിലെ ഫ്ലാറ്റ് പിച്ചുകളിൽ കളിച്ച് പരിചയമുള്ള വൈഭവിനെ അയർലൻഡിലെ കഠിനമായ സാഹചര്യങ്ങളിൽ പെട്ടെന്ന് അരങ്ങേറ്റാൻ എത്തിച്ചിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന അപകടത്തെക്കുറിച്ചും അശ്വിൻ മുന്നറിയിപ്പ് നൽകി. ഒരുപക്ഷേ ആ രണ്ട് കളികളിലും വൈഭവ് പരാജയപ്പെട്ടിരുന്നെങ്കിൽ, അവൻ ഐപിഎല്ലിൽ മാത്രമേ റൺസ് അടിക്കൂ എന്നും യഥാർത്ഥ ക്രിക്കറ്റ് സാഹചര്യങ്ങളിൽ കളിക്കാൻ അറിയില്ലെന്നും ഇതേ ആളുകൾ തന്നെ പറയുമായിരുന്നു എന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ പുറത്തിരുന്ന് മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും പഠിക്കുന്നത് ഒരു കളിക്കാരനെ സംബന്ധിച്ച് മോശം കാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇന്ന് ടോസിന് മുൻപ് മികച്ചവനാകുന്ന താരം കളി തോറ്റാൽ പെട്ടെന്ന് മോശക്കാരനാകും, അങ്ങനെയല്ല കാര്യങ്ങൾ, ഇതാണ് ക്രിക്കറ്റ്” – അശ്വിൻ പറഞ്ഞു നിർത്തി.
നാളെ ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ വൈഭവ് സൂര്യവംശി അരങ്ങേറുമോ എന്നാണ് ഇനി ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.











