കൊച്ചി :പങ്കാളിയുടെ വ്യക്തിപരമായ കാര്യങ്ങളെ നിയന്ത്രിക്കാൻ വിവാഹം അധികാരം നൽകുന്നില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഭർത്താവിന് ആത്മീയതയിൽ മാത്രമാണ് താൽപ്പര്യമെന്നും തന്നെയും നിർബന്ധിക്കുന്നതായി ആരോപിച്ച് ചൂണ്ടിക്കാട്ടി യുവതി നൽകിയ വിവാഹമോചന ഹർജിക്കെതിരെ, ഭർത്താവ് നൽകിയ അപ്പീലിലാണ് ഈ നിരീക്ഷണം. വിശ്വാസങ്ങളെയോ ആത്മീയതയെയോ പങ്കാളിക്ക് നിയന്ത്രിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
പഠനം അടക്കമുള്ള കാര്യങ്ങൾക്ക് ഭർത്താവ് അനുവദിക്കുന്നില്ലെന്നും ഭർത്താവിന് താൽപര്യം ആത്മീയത മാത്രമാണെന്നും ലൈംഗികതയിൽ താൽപര്യം ഇല്ലെന്നുമാണ് ഭാര്യ ഹർജിയിൽ ആരോപിച്ചത് .
ഭാര്യയെ തനിക്കിഷ്ടമുള്ള ആത്മീയ ജീവിതം സ്വീകരിക്കാൻ നിർബന്ധിക്കുന്നത് ക്രൂരതയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഭാര്യക്ക് വിവാഹമോചനം നൽകികൊണ്ട് വിധി പുറപ്പെടുവിച്ചത്.
യുവതി ആദ്യം വിവാഹമോചനം ആവശ്യപ്പെട്ട് മൂവാറ്റുപുഴ കുടുംബ കോടതിയെ സമീപിക്കുകയും അവിടെ നിന്നും വിവാഹമോചനം ലഭിക്കുകയും ചെയ്തിരുന്നു. ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് കോടതി നിരീക്ഷണം.
Discussion about this post