അബുദാബി : ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം ഇന്ത്യയിലേക്ക്. ഷെയ്ഖ് ഹംദാന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. ചൊവ്വാഴ്ച മുതൽ രണ്ട് ദിവസം അദ്ദേഹം ഇന്ത്യയിൽ ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഷെയ്ഖ് ഹംദാൻ കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രി മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തുന്നത്. യുഎഇയിലെ നിരവധി മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ഉന്നതതല ബിസിനസ് പ്രതിനിധി സംഘം എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. പ്രധാനമന്ത്രിയെ കൂടാതെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായും ഷെയ്ഖ് ഹംദാൻ കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം പ്രത്യേക ഉച്ചഭക്ഷണ വിരുന്നിൽ ഷെയ്ഖ് ഹംദാൻ പങ്കെടുക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഷെയ്ഖ് ഹംദാന്റെ ഇന്ത്യാ സന്ദർശനം എന്ന് യുഎഇ വ്യക്തമാക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം മഹാരാഷ്ട്രയിലേക്ക് പോകുന്നതായിരിക്കും. മുംബൈയിൽ നടക്കുന്ന ഇന്ത്യൻ, എമിറാത്തി ബിസിനസ് സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. കിരീടാവകാശിയുടെ സന്ദർശനം ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിക്കുന്നു.
Discussion about this post